പെരുമ്ബാവൂരില്‍ വൻ മയക്ക് മരുന്ന് വേട്ട, 30 ലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിനുമായി യുവതി ഉള്‍പ്പടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. ആസാം നൗഗാവ് സ്വദേശികളായ നൂർ അമീൻ (29) ഹിബ്ജുൻ നഹാർ (25) ഏന്നിവരെയാണ് പെരുമ്ബാവൂർ എ.എസ്.പിയടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോഞ്ഞാശേരിയില്‍ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ആസാമില്‍ നിന്ന് ട്രെയിൻ മാർഗ്ഗം ആലുവയിലെത്തി ഓട്ടോറിക്ഷയില്‍ വരുന്ന വഴിയിലാണ് ഇവർ പിടിയിലായത്. യുവതി ധരിച്ചിരുന്ന വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. 14 സോപ്പുപെട്ടി ബോക്സുകളില്‍ ആക്കി ആയിരുന്നു കൊണ്ടുവന്നത് നാഗാലാൻഡില്‍ നിന്ന് ഒരു ബോക്സ് 80000 രൂപയ്‌ക്ക് വാങ്ങി ഇവിടെ ചെറിയ ബോട്ടിലുകളായി വില്‍പ്പന നടത്തിവരുകയായിരുന്നു. ഒരു ചെറിയ ബോട്ടില്‍ ആയിരം രൂപ മുതല്‍ 2000 രൂപ വരെയാണ് വില്പന നടത്തിയിരുന്നത്.
പെരുമ്ബാവൂർ എ.എസ്.പി ഹാർദിക് മീണ, ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐ പി.എം റാസിക്, എ.എസ്.ഐമാരായ പി.എ അബ്ദുല്‍ മനാഫ്, ശ്രീജ, സീനിയർ സി പി ഒ മാരായ വർഗീസ് ടി വേണാട്ട്, ടി.എ അഫ്സല്‍, ബെന്നി ഐസക്, സിബിൻ സണ്ണി, ജിഷ്ണു ,അരുണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

















