സൗദിയിലെ കൊലക്കേസില്‍ മോചനദ്രവ്യം നല്‍കി പുറത്തിറങ്ങിയയാള്‍ ലഹരിക്കടത്തില്‍ പിടിയിലായി. കരിക്കോട്ടക്കരി വിളയാങ്കോട് സ്വദേശി ടി.ഫസലുദ്ദീൻ ആണ് ഇരിട്ടി പൊലീസിന്റെ പിടിയിലായത്.സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ അറസ്റ്റിലാവുകയും ഏകദേശം പത്ത് വർഷത്തോളം സൗദി ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു.
പിന്നീട് വിവിധ സന്നദ്ധ സംഘടനകളുടെ ഇടപെടലിലൂടെ 80 ലക്ഷം രൂപ മോചനദ്രവ്യം (ബ്ലഡ് മണി) നല്‍കിയാണ് ഫസലുദ്ദീനെ ജയില്‍ മോചിതനാക്കിയത്. ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഫസലുദ്ദീനാണ് പ്രധാന വിതരണക്കാരനെന്ന വിവരം പൊലീസിന് ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവില്‍ നിന്ന് ലഹരി മരുന്നുകള്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഫസലുദ്ദീനെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇയാളുടെ നേതൃത്വത്തില്‍ പ്രവർത്തിച്ചിരുന്ന ലഹരി വിതരണ ശൃംഖലയെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

















