ബാലവേലയ്ക്കായി ബിഹാറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് കടത്തുകയായിരുന്ന 163 ആണ്‍കുട്ടികളെ റെയില്‍വേ പോലീസ് രക്ഷപ്പെടുത്തി.മധ്യപ്രദേശിലെ കട്നി റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച രാത്രി വൈകി നടത്തിയ മിന്നല്‍ പരിശോധനയിലാണ് ട്രെയിനില്‍ കടത്തുകയായിരുന്ന കുട്ടികളെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബിഹാറിലെ അരാരിയ മേഖലയില്‍ നിന്ന് മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് വൻതോതില്‍ കുട്ടികളെ കടത്തുന്നതായി ശിശുക്ഷേമ സമിതിക്ക് മുൻകൂട്ടി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സും ഗവണ്‍മെന്റ് റെയില്‍വേ പോലീസും സംയുക്തമായാണ് ഓപ്പറേഷൻ ആസൂത്രണം ചെയ്തത്. പട്‌ന-പൂർണ എക്സ്പ്രസ് കട്നി സ്റ്റേഷനില്‍ എത്തിയതോടെ ഉദ്യോഗസ്ഥർ കോച്ചുകളില്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു.
രക്ഷപ്പെടുത്തിയ ആണ്‍കുട്ടികളെല്ലാം 6-നും 13-നും ഇടയില്‍ പ്രായമുള്ളവരാണ്. കൃത്യമായ യാത്രാരേഖകളോ ടിക്കറ്റോ ഇല്ലാതെയാണ് ഇവരെ ട്രെയിനില്‍ കൊണ്ടുപോയിരുന്നത്. കുട്ടികളെ കടത്താൻ ശ്രമിച്ച ബിഹാർ സ്വദേശികളായ എട്ടു പേരെ പോലീസ് പിടികൂടി. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്തിട്ടുണ്ട്. മനുഷ്യക്കടത്തിന് പിന്നില്‍ വലിയൊരു സംഘം പ്രവർത്തിക്കുന്നതായി പോലീസ് സംശയിക്കുന്നു.
രക്ഷപ്പെടുത്തിയ കുട്ടികളെ നിലവില്‍ കട്നിയിലെയും ജബല്‍പൂരിലെയും ശിശു സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവർക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കി വരുന്നതായി ചൈല്‍ഡ് പ്രൊട്ടക്ഷൻ ഓഫീസർ അറിയിച്ചു. കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കുട്ടികളെ മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളില്‍ ബാലവേലയ്ക്കായി എത്തിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
















