ദുബായില്‍ ട്രാവല്‍ ഏജൻസി നടത്തിവന്ന തഞ്ചാവൂർ സ്വദേശി ഡി. ശിഖമണിയുടെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന കാമുകി പിടിയില്‍. ദുബായില്‍ ജോലി ചെയ്യുന്ന കോയമ്ബത്തൂർ ഗാന്ധിമാ നഗർ എഫ്സിഐ കോളനി രണ്ടാം തെരുവ് സ്വദേശിനി ശാരദാ ഷണ്‍മുഖനാണ് (32) പിടിയിലായത്. കേസില്‍ പിടികൂടുന്ന ആറാമത്തെ പ്രതിയാണ് ഇവർ. ഇതോടെ എല്ലാ പ്രതികളും പിടിയിലായി.
ഏപ്രില്‍ 22-ന് കോയമ്ബത്തൂരില്‍ എത്തിയ ശാരദയും അമ്മയും രണ്ടാനച്ഛനും സഹോദരിയും വാടക ഗുണ്ടയും മറ്റൊരു സ്ത്രീയും ചേർന്ന് കൃത്യം നിർവഹിച്ചശേഷം തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍നിന്നും ഏപ്രില്‍ 25-ന് ദുബായിലേക്ക് മടങ്ങി. ഇതിനിടയില്‍ ബാക്കി അഞ്ചു പേരെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഏപ്രില്‍ 30-ന് ഇവർ ചെന്നൈ വിമാനത്താവളത്തില്‍ മടങ്ങിയെത്തി എന്ന വിവരം പോലീസിന് ലഭിച്ചെങ്കിലും ഇവരെ ബന്ധപ്പെടാനോ കണ്ടെത്താനോ സാധിച്ചില്ല.
ഇതിനിടെ ശാരദ ചെന്നൈയില്‍നിന്നും കോയമ്ബത്തൂരിലെത്തി മണിയകാരൻപാളയത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ താമസിക്കുമ്ബോഴാണ് പോലീസ് കണ്ടെത്തുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കേസിന്റെ തുടരന്വേഷണം പീളമേട് പോലീസില്‍ നിന്നും ശരവണംപട്ടി പോലീസിന് കൈമാറി.

















