പെൻഷൻ പ്രായം ഉയർത്താനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ ശക്തമായ യുവജനപ്രക്ഷോഭം ഉയർത്തുമെന്ന് ഡിവൈഎഫ്‌ഐ.ധവളപത്രത്തിലൂടെ മുന്നോട്ടുവച്ച പെൻഷൻ പ്രായം ഉയർത്തല്‍ നിർദ്ദേശം യുവജന വഞ്ചനയാണ്. യുവജനങ്ങളുടെ തൊഴില്‍ എന്ന സ്വപ്നം തകർത്തുകൊണ്ട് ഭരിക്കാമെന്ന വ്യാമോഹം വേണ്ട. പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായ യുവജന പ്രക്ഷോഭത്തിന് ഡിവൈഎഫ്‌ഐ തയ്യാറാകുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.
ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ പി എസ് സി പരീക്ഷയെഴുതി ലിസ്റ്റില്‍ ഇടം പിടിച്ച് ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന നാടാണിത്. അധികാരത്തില്‍ വരാൻ വേണ്ടി ചെറുപ്പക്കാർക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടത്തിയ എല്‍ഡിഎഫ് സർക്കാരിനെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തവരാണ് യുഡിഎഫ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടത്തുകയും 10 വർഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്ത എല്‍ഡിഎഫ് സർക്കാർ യുവജനപക്ഷം ചേർന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാല്‍ യുഡിഎഫിന് അധികാരം കിട്ടിയ കാലത്ത് എല്ലാം പെൻഷൻ പ്രായം വർധിപ്പിച്ചതിന്റെയും നിയമന നിരോധനം നടപ്പിലാക്കിയതിന്റെയും അനുഭവങ്ങള്‍ മുന്നിലുണ്ടെന്ന് ഡിവൈഎഫ്‌ഐ പ്രതികരിച്ചു.
സംസ്ഥാന സർക്കാർ ഇന്ന് പുറത്തുവിട്ട ധവളപത്രം ശുപാർശ ചെയ്യുന്നത് സർക്കാർ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 ആക്കി ഉയർത്തണം എന്നാണ്. ഒരു വർഷം കൂട്ടിയാല്‍ 6000 കോടി ലാഭിക്കാം എന്ന ന്യായമാണ് പറയുന്നത്. അതേസമയം യുവാക്കളുടെ തൊഴിലില്ലായ്മ രൂക്ഷമാകും എന്നാണ് പരാതി.

















