പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രംഗത്ത്. യുഡിഎഫ് സർക്കാർ ‘ആടിനെ പട്ടിയാക്കുന്ന’ രീതിയിലുള്ള വ്യാഖ്യാനങ്ങളാണ് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേരളം ഇതുവരെ പിഎം ശ്രീ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും, ഇതിനായി കേന്ദ്രത്തില്‍ നിന്ന് ഒരു നയാപൈസ പോലും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതി വഴി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സംസ്ഥാന ഖജനാവില്‍ നിന്നാണ് നിലവില്‍ വിദ്യാർഥികള്‍ക്കും അധ്യാപകർക്കും നല്‍കുന്നത്.
ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് അടിച്ചേല്‍പ്പിക്കാൻ ശ്രമം നടന്നപ്പോഴാണ് എല്‍ഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിച്ചത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒരു നിലപാടും ഭരണപക്ഷത്തിരിക്കുമ്പോള്‍ മറ്റൊരു നിലപാടുമാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിരവധി പ്രശ്നങ്ങളുണ്ടെന്നും, അത് നടപ്പിലാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

















