സംസ്ഥാനത്ത് വീണ്ടും ഹെലികോപ്റ്റർ വാടകക്കെടുക്കണമെന്ന് ഡിജിപി. ആഗസ്റ്റ് മാസത്തില്‍ വാടക കരാർ അവസാനിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന് ശുപാർശ നല്‍കിയത്.ഇടത് സർക്കാറിൻ്റെ കാലത്ത് ഹെലികോപ്റ്റർ വാടക ധൂർത്തെന്ന് വിമർശിച്ച യുഡിഎഫ് അധികാരത്തിലിരിക്കെ എന്ത് തീരുമാനമെടുക്കുമെന്നതിലാണ് ആകാംക്ഷ.
പൊലീസിന്‍റെ ഫണ്ടുപയോഗിച്ചാണ് ഒന്നാം പിണറായി സർക്കാർ ഹെലികോപ്റ്റർ വാടക്കെടുത്തത്. മാവോയിസ്റ്റ് നിരീക്ഷണത്തിനും വിവിഐപി യാത്രക്കുമെന്ന പേരിലാണ് വാടകക്കെടുത്തത്. ഒന്നാം പിണറായി സർക്കാർ ആദ്യം പവൻ ഹൻസിലില്‍ നിന്നും ഹെലികോപ്റ്റർ വാടക്കെടുത്തു.
ടെണ്ടറില്ലാത്ത വാടക്കെടുപ്പ് വിവാദമായതോടെ രണ്ടാം പിണറായി സർക്കാർ ടെണ്ടർ വിളിച്ചു. ചിപ്സണ്‍ ഏവിയേഷൻ അഞ്ച് വർഷത്തേക്ക് ടെണ്ടർ നേടി. ആദ്യ മൂന്ന് വർഷം കഴിഞ്ഞാല്‍ സർക്കാർ കരാർ പുതുക്കണം.
പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപ വാടക്കാണ് ഹെലികോപ്റ്റർ വാടക്കെടുത്തത്. അധിക മണിക്കൂർ പറന്നാല്‍ മണിക്കൂറിന് പ്രത്യേക പണം നല്‍കണം. ഉയോഗിച്ചാലും ഇല്ലെങ്കിലും വാടക നല്‍കണം. ഹെലികോപ്റ്റർ തുടരണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ. എവിടെയൊക്കെയാണ് ഹെലികോപ്റ്റർ പറന്നതെന്ന് ഇതുവരെയും സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.

















