മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രചരിക്കുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു.’ഒരോ റേഷൻ കാർഡ് ഉടമക്ക് അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ ശുദ്ധമായ നെയ്യും നല്‍കും’ എന്ന തരത്തില്‍ തയ്യാറാക്കിയിരിക്കുന്ന കാർഡിന് യാതൊരു ഔദ്യോഗിക അടിസ്ഥാനവും ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.
വാട്സ്‌ആപ് കുടുംബ ഗ്രൂപ്പുകളിലും വിവിധ സാമൂഹിക മാധ്യമ കൂട്ടായ്മകളിലുമാണ് ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. അധികാരത്തില്‍ വന്ന പുതിയ യു.ഡി.എഫ് സർക്കാർ റേഷൻ കടകളിലൂടെ വിതരണം ചെയ്യുമെന്ന രീതിയിലാണ് കാർഡിന്റെ രൂപകല്‍പന. എന്നാല്‍ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചതായി ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല.പോസ്റ്ററില്‍ വി.ഡി. സതീശന്റെ ചിത്രം ഉള്‍പ്പെടുത്തി ‘വലിയ പെരുന്നാള്‍ സമ്മാനം’ എന്ന തലക്കെട്ടോടെയാണ് പ്രചാരണം നടക്കുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രാഷ്ട്രീയ പോസ്റ്റുകളും പ്രഖ്യാപനങ്ങളും വിശ്വസിക്കുന്നതിന് മുമ്പ് ഔദ്യോഗിക സ്രോതസ്സുകള്‍ പരിശോധിക്കണമെന്ന് സൈബർ വിദഗ്ധരും മാധ്യമ നിരീക്ഷകരും നിർദേശിക്കുന്നു. വ്യാജ കാർഡുകള്‍, തിരുത്തിയ ചിത്രങ്ങള്‍, തെറ്റായ അവകാശവാദങ്ങള്‍ എന്നിവ ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തുന്ന സംഭവങ്ങള്‍ സമീപകാലത്ത് വർധിച്ചതായും അവർ ചൂണ്ടിക്കാട്ടുന്നു.

















