മന്ത്രി കെഎ തുളസിയുടെ ഡ്രൈവർ ഡിവൈഎഫ്‌ഐ നേതാവെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഡ്രൈവറെ നിയമച്ചതിനെതിരെ യൂത്ത്കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി സതീഷ് തിരുവാലത്തൂർ ആണ് രംഗത്തെത്തിയത്.മുണ്ടൂരിലെ ഡിവൈഎഫ്‌ഐ നേതാവ് നിതിനെയാണ് ഡ്രൈവറായി നിയമിച്ചതെന്നാണ് ആരോപണം.
സ്റ്റാഫില്‍ ഇത്തരത്തിലാണ് നിയമനങ്ങള്‍ നടത്തുന്നതെങ്കില്‍ മന്ത്രിമാരെ തെരുവില്‍ തടയുമെന്ന് സതീഷ് തിരുവാലത്തൂർ ഫേസ്ബുക്ക് പോസ്‌റ്റില്‍ താക്കീത് നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തനിക്കൊപ്പം സജീവമായി പ്രവർത്തിച്ചയാളാണ് നിതിൻ എന്ന് മന്ത്രി കെ തുളസി പ്രതികരിച്ചു.
അതേസമയം, വിഡി സതീശൻ സർക്കാരിനെതിരെ പരസ്യ വിമർശനം ഉന്നയിച്ച കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് ഡിസിസി അംഗം നിഖില്‍ പൈലി. കഴിഞ്ഞ പത്ത് വർഷം വെള്ളം കോരിയവരും വിറക് വെട്ടിയവരും പൊലീസിന്റെ തല്ല് വാങ്ങി കൂട്ടിയവരും പുറത്ത് നില്‍ക്കുമ്പോള്‍ സഖാക്കള്‍ക്ക് യുഡിഎഫ് സർക്കാർ മാനേജ്‌മെന്റ് ക്വോട്ടയില്‍ സ്ഥാനങ്ങള്‍ കൊടുക്കുന്നുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്ന് നിഖില്‍ പൈലി വ്യക്തമാക്കി.
ഹൈക്കോടതി പ്ലീഡര്‍ നിയമന വിവാദമാണ് നിലവില്‍ കോണ്‍ഗ്രസിനുള്ളില്‍ പുകയുന്നത്. തിരുവനന്തപുരം ലോ കോളജില്‍ എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നയാളെ പ്ലീഡറാക്കിയെന്നാണ് വിമർശനം. 10 വർഷം എല്‍ഡിഎഫ് സർക്കാരിന് വേണ്ടി പ്രവർത്തിച്ചവർ 1960 ല്‍ കെഎസ്‍യു ആയിരുന്നെന്ന് പറഞ്ഞ് വന്നാല്‍ സ്ഥാനങ്ങള്‍ കൊടുക്കാൻ പറ്റില്ലെന്ന് നിഖില്‍ പൈലി പറഞ്ഞു. യുഡിഎഫില്‍ അണികളെ ഉള്ളൂ അടിമകള്‍ ഇല്ലെന്ന് ഓർത്താല്‍ നല്ലതെന്ന മുന്നറിയിപ്പും നല്‍കി.

















