കർണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ എൻഎ ഹാരിസിന്റെ മക്കള്‍ മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെയും, ഉമർ ഫാറൂഖ് നാലപ്പാടിന്റെയും വീടുകളില്‍ തിങ്കളാഴ്ച രാവിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി.ബെംഗളൂരുവിലെ അശോക് നഗറിലുള്ള ഹാരിസിന്റെ വസതിയിലും മുഹമ്മദ് നാലപ്പാടിന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്.
‘മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെയും ഒമർ ഫാറൂഖ് നാലപ്പാടിന്റെയും വീടുകളിലും പരിശോധന നടന്നു. ബെംഗളൂരുവിലെ ശാന്തിനഗർ മണ്ഡലത്തില്‍ നിന്നുള്ള കർണാടക നിയമസഭാംഗമായ എൻ.എ. ഹാരിസിന്റെ മക്കളാണ് ഇവർ. 2002 ലെ പി.എം.എല്‍.എ പ്രകാരം നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ഹാരിസ് നാലപ്പാടും ഒമർ ഫാറൂഖ് നാലപ്പാടും ശ്രീകി എന്ന ശ്രീകൃഷ്ണ രമേശിന്റെ അടുത്ത അനുയായികളാണെന്നും കുറ്റകൃത്യങ്ങളുടെ പ്രധാന ഗുണഭോക്താക്കളാണെന്നും കണ്ടെത്തി,’ ഇഡി വൃത്തങ്ങള്‍ പറഞ്ഞു.
ബിറ്റ്‌കോയിൻ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. ബെംഗളൂരു ഉള്‍പ്പെടെ ആകെ 17 സ്ഥലങ്ങളില്‍ ഇഡി ഉദ്യോഗസ്ഥർ സുപ്രധാന രേഖകള്‍ പരിശോധിക്കുന്നുണ്ട്. മുഹമ്മദ് നാലപ്പാടിന് സീരിയല്‍ ഹാക്കർ ശ്രീക്കിയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഈ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇഡി റെയ്ഡ് നടത്തിയത്. ശ്രീക്കിയും നാലപ്പാടും തമ്മില്‍ കോടിക്കണക്കിനു രൂപയുടെ നിയമവിരുദ്ധ ഇടപാട് നടന്നതായി ഇഡി ആരോപിച്ചിട്ടുണ്ട്. നേരത്തെ, ബിറ്റ്‌കോയിൻ കേസില്‍ മുഹമ്മദ് നാലപ്പാടിനെയും സംസ്ഥാന സിഐഡി ചോദ്യം ചെയ്തിരുന്നു. നിലവില്‍ ഇഡി ഉദ്യോഗസ്ഥർ രേഖകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ദേശീയ, അന്തർദേശീയ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യല്‍, ബിറ്റ്‌കോയിനുകള്‍ മോഷ്ടിക്കല്‍, കൊള്ളയടിക്കല്‍, എൻഡിപിഎസ് നിയമത്തിന്റെ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആരോപിച്ച് കർണാടക പോലീസ് സമർപ്പിച്ച എഫ്‌ഐആറുകളുടെയും കുറ്റപത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ കേസില്‍ അന്വേഷണം ആരംഭിച്ചത്.കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഏജൻസി പറഞ്ഞു.
കേരളത്തില്‍ മുസ്‌ലിം ലീഗിലും കോണ്‍ഗ്രെസ്സിലുമുള്ള നിരവധി നേതാക്കന്മാരുടെ അടുത്ത സുഹൃത്തും രാഷ്‌ട്രീയ ബന്ധുവുമാണ് എൻ എ ഹാരിസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഹാരിസ് കേരളത്തിലും നിരവധി യു ഡി എഫ് നേതാക്കള്‍ക്ക് വേണ്ടി മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചിരുന്നു.

















