കർണാടകയില്‍ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമാറ്റം.മുതിർന്ന കോണ്‍ഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിനെ കെപിസിസി അധ്യക്ഷനായി നിയമിച്ചു. സ്ഥാനമൊഴിഞ്ഞ ഡി.കെയുടെ പകരക്കാരനായാണ് ഹരിപ്രസാദിനെ തിരഞ്ഞെടുത്തത്.
മുഖ്യമന്ത്രിയായി ഡി.കെ അധികാരമേറ്റെടുത്തതോടെ സംസ്ഥാന നേതൃത്വത്തില്‍ വലിയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. ഇത് വളരെ വേഗത്തില്‍ നേതൃത്വം പരിഹരിക്കുകയായിരുന്നു. കോണ്‍ഗ്രസ് പാർട്ടിയുടെ സംഘടനാബലം ശക്തിപ്പെടുത്തുന്നതിലും പ്രവർത്തകർക്കിടയിലും നേതാക്കള്‍ക്കിടയിലും ഒരുപോലെ ഇറങ്ങിച്ചെന്നുകൊണ്ട്, മുന്നിലുള്ള രാഷ്ട്രീയ വെല്ലുവിളികളെ അതിജീവിക്കാൻ ഹരിപ്രസാദിനെ കൊണ്ട് സാധിക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
ഇന്ന് വൈകിട്ട് നാലരയോടെയാണ് ഡി.കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലി അധികാരത്തിലേറിയത്. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഡി.കെ ശിവകുമാർ സ്ഥാനമേറ്റെടുക്കുന്നത്. ഭരണഘടന കയ്യിലേന്തിയാണ് ഡി.കെ സത്യവാചകം ചൊല്ലിയത്. കേരള മുഖ്യമന്ത്രി വി.ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യയെ ഇന്നലെ എഐസിസി പ്രവർത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഡി.കെയോടൊപ്പം ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.








