ദക്ഷിണ കൊറിയയിലെ സിയോളില്‍ നിന്നും പുറത്തുവന്ന ഒരു രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചർച്ചയാവുകയാണ്.ഗംഗ്നാം സ്റ്റേഷന് സമീപമുള്ള യോക്സാം-ഡോങ് മേഖലയിലെ ഒരു കെട്ടിടത്തിന്റെ ഇരുപതാം നിലയില്‍, മരണത്തെ മുഖാമുഖം കണ്ട് തൂങ്ങിക്കിടന്ന യുവതിക്ക് തുണയായത് ഒരു വഴിയാത്രക്കാരന്റെ അസാധാരണമായ മനസാന്നിധ്യമാണ്.
കെട്ടിടത്തിന്റെ അറ്റത്ത് നിന്ന് ചാടാൻ തുനിഞ്ഞ യുവതിയെ കണ്ട നിമിഷം തന്നെ, യാതൊരു മടിയും കൂടാതെ ആ യുവാവ് പാഞ്ഞെത്തി. താഴേക്ക് വീഴാതിരിക്കാൻ യുവതിയുടെ കൈകളില്‍ മുറുകെ പിടിച്ചതിനൊപ്പം, മുടിയില്‍ കൂടി പിടിമുറുക്കി.
ആ മനുഷ്യന്റെ ധീരതയ്ക്ക് സാക്ഷ്യം വഹിച്ചവർ ഇന്നും അത്ഭുതത്തോടെയാണ് ആ നിമിഷങ്ങളെ ഓർക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റൊരു യുവാവ് സഹായവുമായി എത്തിയതോടെ, ഇരുവരും ചേർന്ന് യുവതിയെ സുരക്ഷിതമായി കെട്ടിടത്തിനുള്ളിലേക്ക് വലിച്ചുകയറ്റി.
വിവരം അറിഞ്ഞെത്തിയ പോലീസും ഫയർഫോഴ്സും അടങ്ങുന്ന വലിയൊരു സംഘം രക്ഷാപ്രവർത്തനത്തില്‍ പങ്കുചേർന്നു. എയർ മാറ്റസുകള്‍ വിരിച്ചും മറ്റും എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയ ശേഷം, ഒരു മണിക്കൂറിലധികം നീണ്ടുനിന്ന പരിശ്രമത്തിനൊടുവില്‍ യുവതിയെ പൂർണ സുരക്ഷിതയായി താഴെ എത്തിക്കാൻ ഉദ്യോഗസ്ഥർക്കായി.
ആത്മഹത്യയുടെ വക്കില്‍ നിന്ന് ഒരു ജീവൻ തിരിച്ചുപിടിച്ച ഈ സംഭവത്തിന് സാക്ഷ്യം വഹിച്ച നാട്ടുകാർ, കൃത്യസമയത്ത് ഇടപെട്ട ആ യുവാക്കളെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. ഒരു വലിയ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍ ദക്ഷിണ കൊറിയൻ ജനത.

















