തനിക്കെതിരെ അഖില്‍ മാരാര്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ എംഎല്‍എ പി. ഐഷ പോറ്റി രംഗത്ത്. തനിക്കെതിരെ അഖില്‍ മാരാര്‍ ജാതീയമായ അധിക്ഷേപം നടത്തിയെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഐഷ പോറ്റി കുറ്റപ്പെടുത്തി.ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കാമെന്ന് ആരും തനിക്ക് വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് ഐഷ പോറ്റി വ്യക്തമാക്കി.
താന്‍ പാര്‍ട്ടിക്കാരിയല്ലെന്ന് പറയരുതെന്ന് ആവശ്യപ്പെടാനാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്റെ വീട്ടില്‍ വന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘പോറ്റി’ എന്നടക്കം ഉപയോഗിച്ച് അഖില്‍ മാരാര്‍ തനിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇത് ജാതീയ അധിക്ഷേപമാണെന്നും ഐഷ പോറ്റി ആരോപിച്ചു. ഈ ജാതീയ അധിക്ഷേപത്തിനെതിരെ പാര്‍ട്ടിയുമായി ആലോചിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
15 വര്‍ഷം എം.എല്‍.എയായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ച ഐഷ പോറ്റി, അധികാരം നഷ്ടപ്പെട്ടപ്പോള്‍ പാര്‍ട്ടി വിട്ടത് അവസരവാദമാണെന്നായിരുന്നു അഖില്‍ മാരാരുടെ വിമര്‍ശനം. താഴെത്തട്ടിലെ ഇടത് അനുഭാവികളുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും വിയര്‍പ്പിന്റെ ഫലമാണ് ഐഷ പോറ്റിക്ക് ലഭിച്ച രാഷ്ട്രീയ നേട്ടങ്ങളെന്നും എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടതിന് പിറ്റേദിവസം രാഷ്ട്രീയം ഉപേക്ഷിച്ച് വിരമിക്കണമെന്ന് പറഞ്ഞ ഐഷ പോറ്റിയെ പിന്നീട് ഉമ്മന്‍ ചാണ്ടി അനുസ്മരണ വേദിയില്‍ കണ്ടെന്നും മാരാര്‍ ആരോപിച്ചിരുന്നു.
അധികാരം നഷ്ടപ്പെട്ട ഐഷ പോറ്റിയെ ബാലഗോപാല്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തെത്തിച്ചെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിയമിക്കാമെന്ന് പിണറായി ഉറപ്പ് നല്‍കിയെന്നും എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അകത്തായതും പാര്‍ട്ടി പ്രതിസന്ധിയിലായതും പിണറായിയെ പിന്തിരിപ്പിച്ചെന്നും അഖില്‍ മാരാര്‍ പറയുന്നു. ആഗ്രഹിച്ചത് ലഭിക്കാതെ വന്നതോടെ ഐഷ പോറ്റി കോണ്‍ഗ്രസിലെത്തി സിപിഎമ്മിനെ ചതിച്ചുവെന്നും മാരാര്‍ ആരോപിച്ചിരുന്നു.
അഖില്‍ മാരാര്‍ നടത്തിയ ആരോപണങ്ങള്‍ പക്വതയില്ലാത്തതാണെന്നും കേട്ടറിവേ ഉള്ളൂ എന്നും ഐഷ പോറ്റി പറഞ്ഞു. അഖില്‍ മാരാര്‍ ഒരു കൊച്ചു പയ്യനാണെന്നും സിപിഐഎം പറഞ്ഞു നല്‍കുന്ന കാര്യങ്ങളാണ് എഴുതിവിടുന്നതെന്നും അവര്‍ ആരോപിച്ചു. മുഖ്യമന്ത്രിയെ കണ്ടിരുന്നതായും സര്‍ക്കാര്‍ സങ്കീര്‍ണ്ണമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞതായും ഐഷ പോറ്റി വെളിപ്പെടുത്തി.

















