ബിജെപി കോർ കമ്മിറ്റി യോഗത്തില്‍ പിസി ജോർജിനും ഷോണ്‍ ജോർജിനും കടുത്ത വിമർശനം. വോട്ടെണ്ണും മുമ്പ് ജോർജും ഷോണും സഭ അധ്യക്ഷന്മാരെ വിമർശിച്ചു എന്ന് നേതാക്കള്‍ പറഞ്ഞു. ഇങ്ങനെ ആയാല്‍ എങ്ങനെ ക്രൈസ്തവ വോട്ട് കിട്ടുമെന്നും നേതാക്കള്‍ യോഗത്തില്‍ ചോദിച്ചു. തൃശ്ശൂർ, പാലക്കാട്, ആറന്മുള തോല്‍വിയിലും യോഗത്തില്‍ രൂക്ഷ വിമർശനം ഉയർന്നു.
ഇന്നലത്തെ ബിജെപി കോർ കമ്മിറ്റിയില്‍ ആണ് പിസി ജോർജിനും ഷോണ്‍ ജോർജിനും എതിരെ കടുത്ത വിമർശനം ഉയർന്നത്. പരാജയത്തെ പറ്റിയുള്ള ചർച്ചകള്‍ക്കായാണ് കോർ കമ്മിറ്റി യോഗം ചേർന്നത്. ബിജെപി ഹിന്ദുത്വ നിലപാട് വെടിയണം എന്ന് ഷോണ്‍ ജോർജ് അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്. ഇത്തരത്തില്‍ ഒരു പേരുദോഷം ഉണ്ടെങ്കില്‍ അത് മാറ്റാനാണ് ക്രിസ്ത്യൻ ഔട്ട് റീച്ചിലേക്ക് മാറിയത് എന്ന് നേതാക്കള്‍ തിരിച്ചടിച്ചു. വോട്ടെണ്ണുന്നതിന് മുൻപ് ജോർജും ഷോണും സഭ അധ്യക്ഷന്മാരെ വിമർശിച്ചു എന്നും നേതാക്കള്‍ കമ്മിറ്റിയില്‍ പറഞ്ഞു. ഇങ്ങനെ ആയാല്‍ എങ്ങനെ ക്രൈസ്തവ വോട്ട് കിട്ടുമെന്നും ചോദിച്ചു. ഇതിന് ഷോണിനും ജോർജിനും കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.
ഇതിനിടെ, മുതിർന്ന നേതാക്കള്‍ ഒരു മണ്ഡലം കേന്ദ്രീകരിക്കണം എന്ന് രാജീവ് ചന്ദ്രശേഖർ യോഗത്തില്‍ പറഞ്ഞു. ഇത്തരത്തില്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാത്തതാണ് പാലക്കാട് ശോഭ സുരേന്ദ്രൻ്റെ തോല്‍വിക്ക് കാരണമായതെന്നും കോർ കമ്മിറ്റിയില്‍ അഭിപ്രായം വന്നു. തൃശ്ശൂർ, പാലക്കാട്, ആറന്മുള തോല്‍വിയിലും രൂക്ഷ വിമർശനം ഉണ്ടായി. വി മുരളീധരൻ്റെ പേര് എടുത്തുപറഞ്ഞ് യോഗത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. വി മുരളീധരന്റെ ജയം മികച്ച മാതൃക ആണെന്ന് രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയില്‍ പറഞ്ഞു.

















