പ്രസവത്തെ കുറിച്ച് അഖില്‍ മാരാർ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഡോ സൗമ്യ സരിൻ. പണ്ട് കാലത്ത് പ്രസവം വളരെ കൂളായിരുന്നുവെന്നും സ്ത്രീകള്‍ എൻജോയ് ചെയ്തിരുന്ന കാര്യമായിരുന്നുവെന്നുമാണ് അഖില്‍ മാരാർ പറഞ്ഞത്.ആശുപത്രികള്‍ ഇന്ന് അത് വശരെ കോംപ്ലിക്കേറ്റഡ് ആക്കിയെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സൗമ്യ സരിൻ വിമർശനം ഉയർത്തി. ഫേസ്ബുക്കില്‍ അവർ പങ്കുവെച്ച വാങ്ങുകള്‍ ഇങ്ങനെ
‘സ്ത്രീകള്‍ വളരെ എൻജോയ് ചെയ്ത് ചെയ്തിരുന്ന പ്രസവങ്ങളെ ആശുപത്രിക്കാർ വന്ന് ആകെ കോംപ്ലിക്കേറ്റഡ് ആക്കി എന്നാണ് അഖില്‍ മാരാർ പറയുന്നത്. അതിനെപ്പറ്റി കൂടുതല്‍ പറയുന്നതിനു മുമ്പ് എനിക്ക് കുറച്ചു ചോദ്യങ്ങള്‍ അഖില്‍ മാരാരോട് ചോദിക്കാനുണ്ട് .അതില്‍ ആദ്യത്തെ ചോദ്യം എന്തായാലും ഇത്ര ആധികാരികമായിട്ട് പ്രസവത്തെ പറ്റിയും അത് ഇത്ര കണ്ട് എൻജോയ് ചെയ്ത് ചെയ്യുന്ന ഒരു സംഭവമാണ് എന്നൊക്കെ പറയണമെന്നുണ്ടെങ്കില്‍ അത് എക്സ്പീരിയൻസ് ചെയ്ത ആളുകള്‍ക്കാണ് അത്ര ആധികാരികമായിട്ട് പറയാൻ പറ്റുക. അപ്പോള്‍ അഖില്‍ മാരാർ എത്ര പ്രസവിച്ചിട്ടുണ്ട് എന്നറിയാൻ എനിക്ക് ചെറിയ ഒരു ആകാംക്ഷയുണ്ട്. എന്റെ അറിവ് വെച്ചിട്ട് അഖില്‍ മാരാർക്കും ഭാര്യക്കും രണ്ട് കുട്ടികളാണ്. രണ്ട് പെണ്‍മക്കളാണ്. അത് അഖില്‍ മാരാരുടെ ഭാര്യ നടത്തിയ പ്രസവങ്ങള്‍ ആണെന്നാണ് എന്റെ അറിവ്. അപ്പൊള്‍ രണ്ടാമത്തെ ചോദ്യം അഖില്‍ മാരാരുടെ ഭാര്യ എവിടെ വെച്ചിട്ടാണ് പ്രസവിച്ചത്? വീട്ടില്‍ വെച്ചിട്ട് ആവണമല്ലോ, അങ്ങനെ എൻജോയ് ചെയ്തിട്ട് പ്രസവിക്കണം എന്നുണ്ടെങ്കില്‍ ആശുപത്രിക്കാർ അത് കോംപ്ലിക്കേറ്റഡ് ആക്കി എന്ന് പറയുമ്പോള്‍ എന്തായാലും ആശുപത്രിയില്‍ പോകാതെ വീട്ടിലായിരിക്കണം പ്രസവം നടന്നിരിക്കുന്നത്. അപ്പോള്‍ ഈ പറയുന്ന രണ്ട് പ്രസവങ്ങളും നടന്നത് വീട്ടിലാണോ ആശുപത്രിയിലാണോ? .
ഇനി മൂന്നാമത്തെ ചോദ്യം വീട്ടിലല്ല ആശുപത്രിയിലാണ് ഈ രണ്ടു പ്രസവങ്ങളും നടന്നത് എന്നുണ്ടെങ്കില്‍ അത് എന്തൊരു പരിപാടിയാണ്, എന്തുകൊണ്ട് സ്വന്തം ഭാര്യക്ക് ആ എൻജോയ്മെന്റ് അഖില്‍ മാരാർ നിഷേധിച്ചു. ഇത്രകണ്ട് എൻജോയ്മെന്റ് ഉള്ള ഒരു പരിപാടി എന്തുകൊണ്ട് ഇത്ര കോംപ്ലിക്കേറ്റഡ് ആക്കുന്ന ആശുപത്രിയില്‍ കൊണ്ടുപോയി ഈ രണ്ടു പ്രസവങ്ങള്‍ നടത്തി, ആ ഒരു എൻജോയ്മെന്റിനുള്ള അധികാരം അല്ലെങ്കില്‍ അതിനുള്ള അർഹത എന്തുകൊണ്ട് സ്വന്തം ഭാര്യക്ക് നിഷേധിച്ചു? ഇതിനൊരു ഉത്തരം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം.
സോഷ്യല്‍ മീഡിയ കൂടി ഉള്ളതുകൊണ്ട് സൂര്യന് താഴെയുള്ള എന്തിനെ പറ്റിയും ആർക്കും അഭിപ്രായം പറയാവുന്ന ഒരു രാജ്യത്താണ് ഭാഗ്യവശാല്‍ നമ്മള്‍ എല്ലാവരും ജനിച്ചതും ഇപ്പോള്‍ ജീവിക്കുന്നതും. ആ ഒരു സ്വാതന്ത്ര്യം വിനിയോഗിക്കുമ്പോള്‍ കുറച്ചു കൂടി റെസ്പോണ്‍സിബിള്‍ ആവണം എന്നുള്ളതാണ് .അഖില്‍മാരാരെ പോലെൊക്കെയുള്ള സെലിബ്രിറ്റികളെ കേള്‍ക്കാൻ ലക്ഷക്കണക്കിന് ആളുകള്‍ അദ്ദേഹത്തെ ആരാധിക്കുന്ന ധാരാളം ആളുകളുണ്ട്. അതുകൊണ്ട് ഈ ഇന്റർവ്യൂവില്‍ ഒക്കെ പോയി എന്തെങ്കിലുമൊക്കെ പറയുമ്പോള്‍ എന്താണ് പറയുന്നത് എന്നുള്ളത് ഒന്ന് ആലോചിച്ചിട്ട് വേണം പറയാൻ. ഇത്തരത്തില്‍ വളരെ ലാഘവത്തോടുകൂടി പ്രസവത്തെ പറ്റിയിട്ടൊക്കെ ഇങ്ങനെയൊക്കെ പറയുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഭാര്യയുടെ പ്രസവങ്ങള്‍ ഒക്കെ നടത്തിയത് വളരെ സേഫ് ആയിട്ട് ആശുപത്രിയില്‍ ആയിരിക്കും, പക്ഷേ നിങ്ങളെ കേട്ടിട്ട് ചിലർ ഈ എൻജോയ്മെൻറ് ഭാര്യക്ക് കൊടുക്കാൻ തീരുമാനിച്ചു കഴിഞ്ഞാല്‍ ആ ഭാര്യയുടെയും ജനിക്കാൻ പോകുന്ന കുഞ്ഞിന്റെയും ജീവൻ വരെ അപകടത്തില്‍ ആയേക്കാം. അപ്പോള്‍ സെലിബ്രിറ്റികളെ കുറച്ചുകൂടിയൊക്കെ റെസ്പോണ്‍സിബിള്‍ ആയിട്ട് സംസാരിക്കണം.
ഒരു ചോദ്യം കൂടി ഉണ്ടായിരുന്നു. ഏതൊക്കെയോ മുതുമുത്തശ്ശിമാർ പ്രസവിച്ചു കഴിഞ്ഞു പോയിട്ട് അരികുത്തി എന്നൊക്കെ പറയുന്നുണ്ട്. അപ്പോള്‍ അഖില്‍ മാരാരുടെ ഭാര്യ പ്രസവം കഴിഞ്ഞ് എത്ര ചാക്ക് അരി കുത്തി എന്ന് അറിയാൻ കൂടി എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. ഇതൊക്കെ പറയാൻ മാത്രമേ പറ്റൂ.പ്രസവം എന്ന് പറയുന്നത് അഖില്‍ സ്വന്തം ഭാര്യയോട് ഒന്ന് ചോദിച്ചു നോക്കിയാല്‍. മതി ഞാനും പ്രസവിച്ച ഒരാളാണ്, അതിനേക്കാള്‍ ഉപരി ഞാൻ പ്രസവം ദൈനംദിന ജീവിതത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന ആളാണ് .ആയിരക്കണക്കിന് പ്രസവങ്ങള്‍ കണ്ട ഒരു എക്സ്പീരിയൻസില്‍ പറയുകയാണ് അല്ലെങ്കില്‍ അതൊന്നും നിങ്ങള്‍ കണക്കാക്കണ്ട ഒരു കുഞ്ഞിനെ പ്രസവിച്ച എക്സ്പീരിയൻസില്‍ നിന്ന് പറയുകയാണെന്ന് വെച്ചോളൂ, നോർമല്‍ പ്രസവം ആയിരുന്നു എന്റെ. പ്രസവിച്ച എല്ലാ സ്ത്രീകള്‍ക്കും പറയാനുള്ള കഥ ഒന്നു തന്നെയാണ്. ഈ പറയുന്ന ഒരു എൻജോയ്മെൻറും ഈ പറയുന്ന ഒരു സുഖവും സുഖപ്രസവത്തിലും ഇല്ല സിസേറിയനിലും ഇല്ല.
അത്ര കഷ്ടപ്പെട്ടിട്ട് തന്നെയാണ് ഓരോ സ്ത്രീയും ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത് .അത് ആ പ്രസവ പ്രക്രിയ മാത്രമല്ല, ആ ഒമ്പതു മാസവും എന്തൊക്കെ തരത്തിലുള്ള കഷ്ടപ്പാടുകള്‍ ഒരു സ്ത്രീ അനുഭവിക്കുന്നുണ്ട് എന്ന് ചോദിച്ചു കഴിഞ്ഞാല്‍ അതൊന്ന് പ്രസവിച്ച സ്ത്രീകളോട് തന്നെ ചോദിക്കണം. പിന്നെ നമ്മള്‍ ഈ പറയുന്ന എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും നമ്മള്‍ മറക്കും. എപ്പോഴാന്നറിയോ ആ കുഞ്ഞിന്റെ മുഖം കാണുന്ന ആ ഒരു സന്ദർഭത്തില്‍. ആ ഒരു നിമിഷത്തില്‍ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് എന്റെ പാപ്പുവിന്റെ മുഖം ഞാൻ ആദ്യമായിട്ട് കണ്ടത്. അത് കണ്ടപ്പോള്‍ അതുവരെയുള്ള വേദനകളും പരാധീനതകളും വിഷമങ്ങളും ക്ഷീണവും ഒക്കെ നമ്മള്‍ മറക്കും. അത് ആ ഒരു അമ്മയുടെ മനസ്സുകൊണ്ടാണ്.
സ്ത്രീകളെ സംബന്ധിച്ചിട്ട് ശരീരത്തിന് മാത്രമാണോ മാറ്റങ്ങള്‍ വരുന്നത്. അത്രകാലം നമ്മള്‍ എടുത്തുകൊണ്ടിരുന്നിരുന്ന ജോലി ചിലപ്പോള്‍ അവർക്ക് നഷ്ടപ്പെടും. ഗ്യാപ്പ് വന്നു എന്ന് പറഞ്ഞിട്ട് ചിലപ്പോള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് പുറത്താക്കും. കരിയർ ബ്രേക്ക് വരും എത്രകാലത്തെ കഷ്ടപ്പാടാണ്. ഇനി കൈക്കുഞ്ഞുമായി ഒന്ന് ജീവിച്ചു നോക്കിയിട്ടുണ്ടോ? ആദ്യത്തെ ഒരു ആറു മാസം അല്ലെങ്കില്‍ ഒരു വർഷം ഉറക്കം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തില്‍ ഉണ്ടാവില്ല. ഇനി എന്തൊക്കെ പറഞ്ഞാലും ആരൊക്കെ കൂടെ സഹായിക്കാനുണ്ട് ഭർത്താവുണ്ട് ഭർത്താവിന്റെ അമ്മയുണ്ട് സ്വന്തം അച്ഛനുണ്ട് അമ്മയുണ്ട് സഹോദരിയുണ്ട് എന്നൊക്കെ ആണെങ്കിലും ഏറ്റവും കൂടുതല്‍ സഫർ ചെയ്യുന്നത് ആ അമ്മ തന്നെ ആയിരിക്കും .എത്രയോ രാത്രികള്‍ നമുക്ക് ഉറങ്ങാൻ സാധിക്കില്ല. നമ്മള്‍ വല്ല ഭ്രാന്ത് പിടിച്ച അവസ്ഥയിലും ആയിരിക്കും.
അവനവൻ അനുഭവിക്കാത്ത ഈ പ്രസവം എന്ന് പറയുന്ന പ്രക്രിയ ഇങ്ങനെയിരുന്ന് വാചകടിച്ച് ലഘൂകരിച്ച് തള്ളേണ്ട ഒന്നല്ല. ഇങ്ങനത്തെ പൊട്ടത്തരങ്ങള്‍ തലയില്‍ വെച്ചുകൊണ്ടിരിക്കുന്ന ആളുകളില്‍ ജാതിയും ഇല്ല മതവും ഇല്ല .എല്ലാ മതത്തില്‍ പെട്ട ആളുകളുടെ ഇടയിലും ഇങ്ങനെയുള്ള അബദ്ധ ധാരണകള്‍ ഉണ്ട്. അതായത് ഈ പ്രസവം എന്ന് പറയുന്നത് സാധാരണ രീതിയില്‍ എല്ലാ ജന്തുക്കളും പ്രസവിക്കുന്ന പോലെ സ്ത്രീകള്‍ക്കും പ്രസവിക്കാൻ പറ്റും ഒരു കോംപ്ലിക്കേഷനും ഇല്ല ,ഇതെല്ലാം ആശുപത്രിക്കാരും ഡോക്ടർമാരും പറഞ്ഞുണ്ടാക്കുന്നതാണെന്നുള്ള തെറ്റിദ്ധാരണയില്‍ ജീവിക്കുന്ന എത്രയോ ആളുകള്‍ എല്ലാ മതത്തിലും ഉണ്ട്. പറഞ്ഞുവന്നത് ഇത്രയേ ഉള്ളൂ അത്ര എൻജോയബിള്‍ ആയിട്ടുള്ള സംഭവം ഒന്നുമല്ല മനുഷ്യന്മാരിലെ പ്രസവം. അതിപ്പോ ഏത് ജീവികളുടെ പ്രസവം എടുത്താലും അങ്ങനെയൊക്കെ തന്നെയആയിരിക്കും.
പഴയ അരികുത്തിയ കഥ പറയുന്നുണ്ടല്ലോ. ഞാൻ ഇതും പല തവണ പറഞ്ഞ കാര്യമാണ്. നിങ്ങളുടെ മുത്തശിമാരോടൊക്കെ ഒന്ന് ചോദിച്ചു നോക്കുക, വീട്ടിലൊക്കെ രണ്ടുമൂന്നു തലമുറ മുകളിലുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ കാലത്തൊക്കെ പ്രസവത്തില്‍ എത്ര സ്ത്രീകള്‍ മരണപ്പെട്ടിട്ടുണ്ട് എന്നുള്ളത്. ഇന്നത്തെ കാലഘട്ടത്തില്‍ ലക്ഷക്കണക്കിന് ഡെലിവറികള്‍ നടക്കുമ്പോള്‍ ഒരു സ്ത്രീ മരണപ്പെട്ടാല്‍ പോലും അത് എത്ര വലിയൊരു പ്രശ്നം നമ്മള്‍ ആക്കാറുണ്ട് അല്ലേ. ഒരു അമ്മയുടെ മരണമോ ഒരു കുഞ്ഞിന്റെ മരണമോ പോലും നമുക്കിന്ന് സ്വീകാര്യമല്ല . മൂന്നും നാലും തലമുറകള്‍ക്ക് മുമ്പേ എത്രയോ സ്ത്രീകളും എത്രയോ കുഞ്ഞുങ്ങളും പ്രസവത്തില്‍ മരിച്ചു പോയിട്ടുണ്ട്. അപ്പോള്‍ ഈ പറയുന്ന പണ്ടത്തെ കാലത്തെ റൊമാന്റിസൈസ് ചെയ്യുമ്പോള്‍ അതും ആ കാലവും ഈ കാലവും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട്. നമ്മള്‍ ജീവിക്കുന്നത് ഈ പറയുന്ന 2026 ലാണ് എന്നൊന്ന് മനസ്സിലാക്കിയിട്ട് വേണം ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ സംസാരിക്കാൻ.
പണ്ടുകാലത്ത് അത് ചെയ്തിട്ടുണ്ടായിരുന്നു. ഗതികേടുകൊണ്ടാണ് കാരണം അന്ന് അത്രയും ദാരിദ്ര്യമാണ് പ്രസവിച്ചു കിടക്കാൻ പറ്റാത്ത ഗതികേട് കൊണ്ട് പല സ്ത്രീകളും പോയി ചെയ്തിട്ടുണ്ടായിരിക്കും. പക്ഷേ അത് വെച്ചിട്ട് ഇന്നത്തെ നിങ്ങളുടെ ഭാര്യമാര് പോയിട്ട് അരി കുത്തണം എന്ന് പറയുന്നതില്‍ എന്തെങ്കിലും ലോജിക് ഉണ്ടോ?’, സൗമ്യ സരിൻ ചോദിച്ചു.

















