യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത പ്രഹരമായി സുപ്രീം കോടതി വിധി. വിവിധ രാജ്യങ്ങള്‍ക്ക് പ്രതികാര നടപടിയുടെ ഭാഗമായി ട്രമ്പ് ചുമത്തിയ താരിഫുകള്‍ സുപ്രീം കോടതി റദ്ദാക്കി. വ്യാപകമായ രീതിയില്‍ താരിഫുകള്‍ ഏർപ്പെടുത്തിയ ട്രംപ്, തന്റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥകളില്‍ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകള്‍ ചുമത്തിയതെന്ന് വിധിയില്‍ വ്യക്തമാക്കി.
6-3 ഭൂരിപക്ഷത്തിലാണ് ജഡ്ജിമാർ വിധി പ്രസ്താവിച്ചത്. 1977 ലെ ഇന്റർനാഷണല്‍ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്‌ട് (IEEPA) നിയമപ്രകാരം ലെവികള്‍ ചുമത്തുന്നത് അനുവദനീയമല്ലെന്നും കോടതി വിധിച്ചു.യുഎസ് ഭരണഘടന പ്രസിഡന്റിനല്ല, കോണ്‍ഗ്രസിനാണ് നികുതികളും താരിഫുകളും പുറപ്പെടുവിക്കാനുള്ള അധികാരം നല്‍കുന്നതെന്നും ട്രംപ് താരിഫുകളെ ഒരു പ്രധാന സാമ്പത്തിക, വിദേശ നയ ഉപകരണമായി ഉപയോഗപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു.
അമേരിക്കയുടെ സാമ്പത്തിക സുരക്ഷയ്ക്ക് തീരുവകള്‍ പ്രധാനമാണെന്ന് ട്രമ്പ് വിശേഷിപ്പിച്ചിരുന്നു. അവയില്ലാതെ രാജ്യം തകരുമെന്നും അദ്ദേഹം പ്രവചിച്ചു. പ്രസിഡൻറ് ട്രംപ് കോടതിവിധിയെ മാനിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും മേൽ ചുമത്തിയ തീരുവയുടെ ഭാവി എന്താണെന്നും ലോകരാഷ്ട്രങ്ങൾ ഉറ്റു നോക്കുകയാണ്. വിധി പ്രാവർത്തികമായാൽ ആഗോള സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന രക്ഷിതാവസ്ഥയ്ക്ക് അവസാനമാകുമെന്നും വിലയിരുത്തപ്പെടുന്നു.

















