സിഎംആർഎല്‍- എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇ.ഡി റെയ്ഡുകളിലും തുടർന്നുണ്ടായ ആക്രമ സംഭവങ്ങളിലും പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ.കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത കേസാണ് അതെന്നും സംസ്ഥാന സർക്കാരിന് ഒരു റോളും അതില്‍ ഇല്ലെന്നും സതീശൻ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇ.ഡി നടപടികള്‍ സംസ്ഥാനത്തെ അറിയിച്ചില്ലെന്നും പൊലീസിന് വിഷയത്തില്‍ യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം കൈകാര്യം ചെയ്ത പൊലീസിനെയും ആഭ്യന്തര മന്ത്രിയെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസി അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്നും തങ്ങള്‍ ഉന്നയിച്ച ആരോപണമായിരുന്നു അതെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
“കേസ് അന്വേഷണത്തിന്റെ ഭാഗമായി വരുന്ന സ്ത്രീകള്‍ അടക്കം ഉദ്യോഗസ്ഥരെ ക്രിമിനല്‍ സംഘമെന്ന് വിശേഷിപ്പിക്കാവുന്നവർ ആക്രമിക്കുകയും, കാർ തല്ലിപ്പൊളിക്കുകയും ചെയ്തു. അത് ക്രമസമാധാന ലംഘനമാണ്, കുറ്റകൃത്യമാണ്. അത് ഒരു കാരണവശാലും അനുവദിക്കില്ല. കേന്ദ്ര ഏജൻസി അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. ഞങ്ങള്‍ കൂടി ഉന്നയിച്ച ആരോപണമാണ് അത്.
അന്വേഷണത്തില്‍ കേന്ദ്ര ഏജൻസിയെ കുറിച്ച് പരാതിയുണ്ടായിരുന്നു. നാലു കൊല്ലം മുൻപ് ഉണ്ടായ കേസ് ആണത്. എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ നിന്ന് താഴെയിറങ്ങുന്നതുവരെ ഒന്നും അവർ ചെയ്തില്ല. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയാണ് കുറ്റപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടത്,” വി.ഡി സതീശൻ പറഞ്ഞു.

















