ചെങ്ങന്നൂർ കെ.എം.സി. ഹോസ്പിറ്റലിലൂടെ സംസ്ഥാനത്തെ ആരോഗ്യരംഗത്തെ തേടി എത്തിയിരിക്കുന്നത് അപൂർവ്വ അന്താരാഷ്ട്ര ബഹുമതിയാണ്. ആശുപത്രിയെ മാലി ദ്വീപ് സർക്കാർ തങ്ങളുടെ അംഗീകൃത അന്താരാഷ്ട്ര ചികിത്സാ കേന്ദ്രമായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മാലിദ്വീപ് സർക്കാരിന് വേണ്ടി അവരുടെ ദേശീയ ഡ്രഗ് ഏജൻസിയാണ് പ്രഖ്യാപനം നടത്തിയിട്ടുള്ളത്.
ആരോഗ്യ ടൂറിസം രംഗത്ത് ഉൾപ്പെടെ അനന്തസാധ്യതകൾ തുറക്കുന്ന നിർണായകമായ പ്രഖ്യാപനമാണിത്. അംഗീകൃത അന്താരാഷ്ട്ര ചികിത്സാ കേന്ദ്രമായി പ്രഖ്യാപിച്ചതോടെ മാലിദ്വീപ് പൗരൻമാർക്ക് കെ.എം.സി. ഹോസ്പിറ്റലിൽ സർക്കാർ അംഗീകാരത്തോടുകൂടിയുള്ള വിദേശ ചികിത്സ സൗകര്യങ്ങൾ ലഭ്യമാകും. രാജ്യത്ത് ലഭ്യമല്ലാത്ത വിദഗ്ധ ചികിത്സ സൗകര്യങ്ങൾക്കുള്ള റഫറൽ ഹോസ്പിറ്റലായി കൂടി കെഎം ചെറിയാൻ ഹോസ്പിറ്റൽ മാലിദ്വീപിൽ പരിഗണിക്കപ്പെടും. പദ്ധതിയുടെ ഫലപ്രദമായ നടപ്പാക്കൽ കൂടുതൽ വിദേശരാജ്യങ്ങളെ ഇത്തരം ഇടപെടലിന് പ്രേരിപ്പിച്ചാൽ സംസ്ഥാനത്തെ ആരോഗ്യരംഗത്ത് വൻ വിദേശ വിപണന സാധ്യത തെളിയും എന്നത് കേരളത്തിൻറെ സാമ്പത്തിക രംഗത്തും വലിയ നേട്ടങ്ങൾക്ക് വഴിയൊരുക്കും.
കേരളത്തിന് ഗുണമാകുന്നത് മികച്ച ചികിത്സാ സൗകര്യങ്ങളും, കുറഞ്ഞ ചികിത്സാ ചെലവും
വിദേശരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ മികച്ച ചികിത്സാ സൗകര്യങ്ങളും, സേവനങ്ങളും കുറഞ്ഞ ചെലവിൽ ലഭ്യമാകും എന്നത് വിദേശരാജ്യങ്ങളിൽ നിന്ന് ചികിത്സയ്ക്ക് എത്തുന പൗരന്മാർക്ക് നേട്ടമാണ്. കേരളത്തിലെ പ്രവാസി സമൂഹത്തിലെ വലിയൊരു വിഭാഗം ഇപ്പോഴും ചികിത്സയ്ക്കായി ആശ്രയിക്കുന്നത് കേരളത്തെയാണ്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നും ധാരാളം വിദേശ പൗരന്മാരും കേരളത്തെ ചികിത്സകൾക്കായി ആശ്രയിക്കുന്നുണ്ട്. ഇത്തരം അന്താരാഷ്ട്ര അംഗീകാരങ്ങൾ കേരളത്തിൻറെ ആരോഗ്യരംഗത്തേക്ക് കൂടുതൽ അവസരങ്ങളെ ആകർഷിക്കുവാൻ പര്യാപ്തമാകും എന്ന കാര്യത്തിലും തർക്കമില്ല.








