കൊച്ചിയില്‍ സിറ്റി പോലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു.രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ലഹരി പിടികൂടിയത്. 247 ഗ്രാം എംഡിഎംഎ, 250 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 13.6 കിലോ കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ചേരാനല്ലൂർ, ഏലൂർ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയിലാണ് ലഹരി പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചേരാനല്ലൂർ സിഗ്നല്‍ ജങ്ഷൻ പരിസരത്ത് നിന്ന് 247 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴ എഴുപുന്ന സ്വദേശി ജീസ്മോൻ വർഗീസിനെ (24) പോലീസ് പിടികൂടി. ബെംഗളൂരുവില്‍ നിന്ന് പാർസല്‍ മാർഗം ലഹരിമരുന്ന് കേരളത്തിലെത്തിച്ച് ചെറുകിട വിതരണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം പാലക്കാട് എക്സൈസ് രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസിലും ഇയാള്‍ പ്രതിയായിരുന്നു.
മറ്റൊരു പരിശോധനയില്‍ ഏലൂർ മഞ്ഞുമ്മല്‍ ഭാഗത്ത് നിന്ന് പശ്ചിമ ബംഗാള്‍ സ്വദേശിയായ ഹൃദയിനെ (18) 13.618 കിലോഗ്രാം കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് വിതരണ ശൃംഖലയെക്കുറിച്ചും ഇതിന് പിന്നിലുള്ള ഉറവിടങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേക പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.
മറ്റൊരു സംഭവത്തില്‍ കൊച്ചി തുരുത്തുകള്‍ കേന്ദ്രീകരിച്ച് വള്ളങ്ങളില്‍ വിതരണത്തിന് ശേഖരിച്ച 18 കിലോ കഞ്ചാവ് എറണാകുളം എക്സൈസ് ആൻഡ് ആന്റി നാർക്കോട്ടിക് സ്ക്വാഡ് പിടികൂടി. വല്ലാർപാടം പനമ്പുകാട് അടിക്കണ്ടം ജൂതപ്പറമ്പില്‍ സാബുവിന്റെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. ഇയാളുടെ സഹായി ഒഡീഷ സ്വദേശി ജാതക് നായിക്കിനെ അറസ്റ്റ് ചെയ്തു, ഒപ്പമുണ്ടായിരുന്ന രണ്ട് സഹായികള്‍ കായലില്‍ ചാടി നീന്തി രക്ഷപ്പെട്ടു.

















