ഡയറി എഴുതിയില്ല എന്നാരോപിച്ച് അഞ്ചുവയസുകാരനെ തല്ലിച്ചതച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു.തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ ആണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് സെലിൻ രാത്രിയോടെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇന്ന് പതിനൊന്ന് മണിയോടെ ഇവരെ കോടതിയില്‍ ഹാജരാക്കും
തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലാണ് സംഭവം ഉണ്ടായത്. ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ സെലിൻ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. കുട്ടിയുടെ ഇരു കാല്‍മുട്ടിനും താഴെയാണ് ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു.
സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കെയാണ് ഇന്നലെ അറസ്റ്റ് ചെയ്യുന്നത്. സ്കൂള്‍ മാനേജ്മെന്‍റിന്‍റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്ന് രക്ഷിതാവ് ആരോപിച്ചിരുന്നു.
സ്കൂള്‍ മാനേജ്മെന്റ് ഒത്തുതീർപ്പിനായി ശ്രമിച്ചെന്നും താൻ വഴങ്ങിയില്ലെന്നും രക്ഷിതാവ് പറഞ്ഞിരുന്നു. അതേസമയം, അധ്യാപികയെ സസ്പെന്‍ഡ് ചെയ്തെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.

















