കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ മുറുകുന്നതിനിടെ നിർണ്ണായക നീക്കങ്ങളുമായി കെ.സി.വേണുഗോപാല്‍. സംസ്ഥാന ഭരണത്തിന്റെ അമരത്തേക്ക് എത്തുന്നതിന്റെ ഭാഗമായി അദ്ദേഹം ആലപ്പുഴ എം.പി സ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്നതായാണ് സൂചന. ഇതോടെ ഒഴിവ് വരുന്ന ആലപ്പുഴ ലോക്സഭാ മണ്ഡലം പിടിച്ചെടുക്കാൻ ബിജെപിയും തന്ത്രങ്ങള്‍ മെനയുന്നു.

യുഡിഎഫ് വിജയത്തിന് പിന്നാലെ ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചിരുന്ന കെ.സി. വേണുഗോപാല്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്. ഹൈക്കമാൻഡിന്റെ പൂർണ്ണ പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് ഉയർന്നു കേള്‍ക്കുന്നുണ്ട്. എം.പി സ്ഥാനം രാജിവെച്ച്‌ നിയമസഭയിലേക്ക് മത്സരിക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നാണ് റിപ്പോർട്ടുകള്‍. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ.സി. വേണുഗോപാല്‍ രാജിവെക്കുന്നതോടെ ആലപ്പുഴയില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പിടിച്ചെടുക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിനായി ശക്തയായ സ്ഥാനാർത്ഥിയെത്തന്നെ ബിജെപി കളത്തിലിറക്കും. ശോഭാ സുരേന്ദ്രനെ ആദ്യം കേന്ദ്രമന്ത്രിയാക്കി ഉയർത്താനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. കേന്ദ്രമന്ത്രി എന്ന പരിഗണനയോടെ ആലപ്പുഴയില്‍ മത്സരിപ്പിച്ചാല്‍ മണ്ഡലം പിടിക്കാമെന്നും വോട്ട് വിഹിതം വലിയ തോതില്‍ വർധിപ്പിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ ബിജെപി ഉണ്ടാക്കിയ മുന്നേറ്റം ഇതിന് ആത്മവിശ്വാസം നല്‍കുന്നു.

കെ.സി. വേണുഗോപാല്‍ ഒഴിഞ്ഞാല്‍ യുഡിഎഫിന് ആലപ്പുഴ നിലനിർത്തുക എന്നത് വലിയ വെല്ലുവിളിയാകും. എല്‍ഡിഎഫ് തങ്ങളുടെ നഷ്ടപ്പെട്ട കരുത്ത് തിരിച്ചുപിടിക്കാൻ ശ്രമിക്കുമ്പോള്‍, ശോഭാ സുരേന്ദ്രനെ മുൻനിർത്തിയുള്ള ബിജെപി നീക്കം മണ്ഡലത്തില്‍ ശക്തമായ ത്രികോണ പോരാട്ടത്തിന് വഴിതുറക്കും. വരും ദിവസങ്ങളില്‍ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി കേരള രാഷ്ട്രീയത്തില്‍ വലിയ വാഗ്വാദങ്ങള്‍ നടക്കുമെന്ന് ഉറപ്പായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക