ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന ആവശ്യം വിസമ്മതിച്ചതോടെ അധ്യാപികയെ ആക്രമിച്ച് പ്ലസ് ടു വിദ്യാർത്ഥി. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. വിദ്യാർഥിയുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതോടെ അധ്യാപികയുടെ ചുണ്ട് കടിച്ച് മുറിക്കുകയും മുഖത്ത് ആക്രമിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
അധ്യാപികയും വിദ്യാർഥിയും നടന്നു പോകുന്നതും പിന്നാലെ തർക്കമുണ്ടാകുന്നതും വിഡിയോയില്‍ കാണാം. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയ്ക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇതാദ്യമായല്ല വിദ്യാർഥി അധ്യാപികയെ ഉപദ്രവിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.നേരത്തെ വിദ്യാർഥി അധ്യാപികയോട് മോശമായി പെരുമാറിയിരുന്നു. സ്കൂളിലെ പിടിഎ യോഗത്തില്‍ വച്ച് ഇക്കാര്യം അധ്യാപിക വിദ്യാർഥിയുടെ അമ്മയോട് പറഞ്ഞു.
അതിനുശേഷം വിദ്യാർഥി പലപ്പോഴും അധ്യാപികയെ വഴിയില്‍ തടഞ്ഞു നിർത്തുകയും അസഭ്യം പറയുകയും ചെയ്തു. വിദ്യാർഥിയുടെ പെരുമാറ്റത്തില്‍ അസ്വസ്ഥയായി അധ്യാപിക മറ്റൊരു സ്കൂളിലേക്ക് മാറിയിരുന്നു. എന്നാല്‍ പ്രതി വീണ്ടും അവരെ ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്.സംഭവ ദിവസം പ്രതി അധ്യാപികയോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു. അധ്യാപിക വിസമ്മതിച്ചതോടെ ചുണ്ടില്‍ ഉമ്മവെക്കാൻ ശ്രമിച്ചു. ഇത് പ്രതിരോധിക്കാൻ ശ്രമിച്ചതോടെയായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം പ്രതി അവിടെ നിന്ന് ഓടിരക്ഷപ്പെട്ടു. അധ്യാപിക ആശുപത്രിയില്‍ ചികിത്സയിലാണ്.

















