ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം അധികാരം പിടിക്കുമെന്ന് ലോക്‌പോള്‍ സര്‍വേ. ഇന്ത്യ സഖ്യം 47 മുതല്‍ 51 സീറ്റ് വരെ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ അടങ്ങുന്ന ഇന്ത്യ സഖ്യത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ് സര്‍വേ ഫലം.
ബിജെപി 22 മുതല്‍ 25 സീറ്റുകൾ നേടുമെന്നാണ് സര്‍വേയില്‍ പറയുന്നത്. മുന്‍ വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തുമ്ബോള്‍ ബിജെപിയുടെ സീറ്റില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. പിഡിപി അഞ്ച് മുതല്‍ 9 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേയില്‍ പറയുന്നു. മറ്റുള്ളവര്‍ ഏഴ് മുതല്‍ 11 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.
ഇന്ത്യ സഖ്യത്തിന് 39 മുതല്‍ 41 ശതമാനം വരെ വോട്ട് ലഭിക്കും. ബിജെപിക്ക് 26 മുതല്‍ 29 ശതമാനം വരെയാണ് ലഭിക്കുക. പിഡിപിക്ക് 16 മുതല്‍ 18 ശതമാനം വോട്ടും ലഭിക്കും. കശ്മീരില്‍ ഇത്തവണ വിവിധ പാര്‍ട്ടികളും മുന്നണികളും ചേര്‍ന്ന് കടുത്ത മത്സരമാണ് നടക്കുന്നതെന്ന് സര്‍വേ സൂചിപ്പിക്കുന്നു.
എഞ്ചിനീയര്‍ റഷീദിന് ഇടക്കാല ജാമ്യം കിട്ടിയതോടെ മത്സരം അതിശക്തമായിരിക്കുകയാണ്. കശ്മീര്‍ രാഷ്ട്രീയത്തില്‍ വ്യക്തിപരമായി കരുത്തനാണ് റഷീദ്. എന്നാല്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചത് വലിയ ആരോപണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ബിജെപിയുടെ സഖ്യകക്ഷിയാണ് എഞ്ചിനീയര്‍ റഷീദ് എന്ന വിമര്‍ശനമുണ്ട്.
ജമ്മു കശ്മീരിലെ ഏറ്റവും വലിയ പ്രശ്‌നം സംസ്ഥാന പദവിയാണെന്ന് ലോക്‌പോള്‍ സര്‍വേ പറയുന്നു. ജമ്മുവിലും കശ്മീരിലും ഒരുപോലെ ഇത് പ്രശ്‌നമാണ്. സംസ്ഥാന പദവി നല്‍കുന്നതില്‍ ബിജെപി പരാജയപ്പെട്ടത് സംസ്ഥാനത്താകെ ബിജെപി വിരുദ്ധ വികാരം രൂപപ്പെടാന്‍ കാരണമായിട്ടുണ്ടെന്ന് സര്‍വേ പറയുന്നു. ബിജെപിയുടെ ലെഫ്. ഗവര്‍ണര്‍ ഭരണത്തിലെ പരാജയം നേട്ടമാകുക ഇന്ത്യ സഖ്യത്തിനായും സര്‍വേ പറയുന്നു. കശ്മീരില്‍ ഏറ്റവും വലിയ പാര്‍ട്ടി നാഷണല്‍ കോണ്‍ഫറന്‍സാവും. ജമ്മുവിൽ ബിജെപി തന്നെ മുന്നിലെത്തുമെന്നും സര്‍വേ പ്രവചിക്കുന്നു.

















