തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡില്‍ യുഡിഎഫിന് വിജയം. 83 വോട്ടിനാണ് യുഡിഎഫിലെ കെ.എച്ച് സുധീർ വിജയിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലും മലപ്പുറത്തെയും എറണാകുളത്തെയും രണ്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലും ഇന്നലെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
എല്‍ഡിഎഫിന്റെ സിറ്റിങ് സിറ്റിങ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. ഇതോടെ യുഡിഎഫിന് നഗരസഭയില്‍ 20 സീറ്റായി. കഴിഞ്ഞ തവണ 10 സീറ്റായിരുന്നു നഗരസഭയില്‍ യുഡിഎഫിനുണ്ടായിരുന്നത്. ഐഎൻടിയുസി നേതാവും ഹാർബർ വാർഡിലെ മുൻകൗണ്‍സിലറുമായിരുന്നു സുധീർഖാൻ. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം എൻ.നൗഷാദായിരുന്നു എല്‍ഡിഎഫ് സ്ഥാനാർഥി. സർവശക്തിപുരം ബിനുവായിരുന്നു ബിജെപി സ്ഥാനാർഥി.തിരുവനന്തപുരം കോർപ്പറേഷനില്‍ സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം പിടിച്ച ബിജെപിക്ക് വിഴിഞ്ഞത്തെ തെരഞ്ഞെടുപ്പ് നിർണായകമാണ് കണക്കുകൂട്ടിയത്.

















