സിഎംഎസ് കോളേജ് യൂണിയൻ പിടിച്ചെടുത്ത് കെ.എസ്.യു. ആകെയുള്ള 15 ല്‍ 14 സീറ്റിലും കെ.എസ്.യു സ്ഥാനാർഥികള്‍ ജയിച്ചു. എസ്‌എഫ്‌ഐക്ക് ലഭിച്ചത് ഫസ്റ്റ് ഡി.സി പ്രതിനിധി സീറ്റ് മാത്രം. 37 വർഷത്തിനു ശേഷമാണ് സിഎംഎസ് കോളേജില്‍ യൂണിയൻ കെ.എസ്.യുവിന് ലഭിക്കുന്നത്.
കെഎസ്യു വിലെ ഫഹദ് സി ആകും യൂണിയൻ ചെയർമാൻ.യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലറായി അലൻ ബിജുവും ജോണ്‍ കെ. ജോസും തിരഞ്ഞെടുക്കപ്പെട്ടു.ടി.എസ് സൗപർണിക ആർട്സ് ക്ളബ് സെക്രട്ടറിയായും മാഗസിൻ എഡിറ്ററാ യി മജു ബാബുവും ഉള്‍പ്പെടുന്ന 15 അംഗ യൂണിയൻ അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
തിരഞ്ഞെടുപ്പിനു ശേഷം നടന്ന വോട്ടെണ്ണലിനിടെ എസ്‌എഫ്‌ഐ- കെഎസ്യു പ്രവർത്തകർ തമ്മില്‍ സംഘർഷമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഫലപ്രഖ്യാപനം മാറ്റി വച്ചിരുന്നു. വൈകിട്ട് നാലര മുതല്‍ തുടങ്ങിയ സംഘര്ഷത്തിനും അക്രമത്തിനും ഒടുവില്‍ രാത്രി പത്ത് മണിയോടെയാണ് വിദ്യാർഥികള്‍ പിരിഞ്ഞത്. തുടർന്ന് ഇന്നു രാവിലെയാണ് ഫലപ്രഖ്യാപനം നടത്തിയത്.
കോളേജ് വെബ്സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്. വോട്ടെണ്ണലിലെ ക്രമക്കേടിനെ ചൊല്ലി വിദ്യാർഥി സംഘടനകള്‍ തമ്മില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിലേക്ക് പോയതോടെ പോലീസെത്തി ഫലപ്രഖ്യാപനം മാറ്റിവയ്പിച്ചു. മൂന്നു പതിറ്റാണ്ടിലേറെയായി യൂണിയൻ ഭരണം എസ്‌എഫ്‌ഐയുടെ കൈവശമായിരുന്നു.
വോട്ടെണ്ണലില്‍ ക്ലാസ് പ്രതിനിധികളുടെ എണ്ണത്തില്‍ കെ.എസ്.യുവിന് വലിയ മേല്‍ക്കൈ ലഭിച്ചിരുന്നു. ക്ലാസ് പ്രതിനിധികളാണ് ജനറല്‍ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്. ക്ലാസ് പ്രതിനിധികളുടെ എണ്ണത്തില്‍ മേധാവിത്വം കിട്ടിയപ്പോള്‍ തന്നെ യൂണിയൻ ഭരണം കെ.എസ്.യുവിന് ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ഇതിനെ തുടർന്ന് കെ.എസ്.യു പ്രവർത്തകർ വിജയാഹ്ലാദ പ്രകടനം നടത്താൻ പദ്ധതിയിട്ടിരുന്നു.
സിഎംഎസ് കോളജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകരും പുറത്തുനിന്നെത്തിയ സിപിഎം പ്രവര്‍ത്തകരും ബസേലിയസില്‍ നിന്നുവന്ന ഐ- കെ എസ് യു പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. കോട്ടയത്തെ ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കളും ക്യാംപസിനുള്ളില്‍ പ്രവേശിച്ചു. കൗണ്ടിങ് ഹാളിനു മുന്നില്‍ എസ്‌എഫ്‌ഐ നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വ്യാപക കല്ലേറുമുണ്ടായി.

















