നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ സ്വരാജ് പരാജയപ്പെട്ടതോടെ ബെറ്റ് പാലിച്ച് സിപിഐ നേതാവ്. സ്വരാജ് ജയിക്കുമെന്നായിരുന്നു മുസ്ലിം ലീഗ് പ്രവർത്തകനായ ഷരീഫുമായി സിപിഐ മലപ്പുറം തുവൂർ ടൗണ്‍ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂറിന്റെ ബെറ്റ്. അല്ലെങ്കില്‍ താൻ സിപിഐ വിട്ട് മുസ്ലിം ലീഗില്‍ ചേരുമെന്നും പറഞ്ഞു.
ഇന്നലെ ഫലം വന്നപ്പോള്‍ ആര്യാടൻ ഷൗക്കത്ത് ജയിച്ചതോടെ അദ്ദേഹം വാക്ക് പാലിക്കാൻ തീരുമാനിച്ചു. ഇന്ന് രാവിലെ ഗഫൂർ പാർട്ടി അംഗത്വം രാജിവെക്കുകയും ഔദ്യോഗികമായി അദ്ദേഹം മുസ്ലീം ലീഗ് അംഗത്വം സ്വീകരിക്കുകയും ചെയ്തു. നിലമ്ബൂർ ഉപതിരഞ്ഞെടുപ്പ് ഉച്ചസ്ഥായിലെത്തി നിന്ന 14ന് രാവിലെയാണ് വാശിയേറിയ ബെറ്റ് നടന്നത്. ചായക്കടയില്‍ നടന്ന ചർച്ച രാഷ്ട്രീയമായ തർക്കത്തിലേക്കു നീങ്ങുകയും തുടർന്ന് പന്തായം വെക്കുകയുമായിരുന്നു.
ആര്യാടൻ ഷൗക്കത്ത് നിലമ്ബൂരില്‍ പരാജയപ്പെടുകയാണെങ്കില്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നായിരുന്നു ഷെരീഫ് പറഞ്ഞിരുന്നത്. എം സ്വരാജ് പരാജയപ്പെട്ടാല്‍ മുസ്ലീം ലീഗില്‍ ചേരാമെന്ന് ഗഫൂറും ബെറ്റ് വെച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുസ്ലിം ലീഗിന്റെ ഭാഗമായി താൻ പ്രവർത്തിക്കുമെന്ന് ഗഫൂർ അറിയിക്കുകയായിരുന്നു.

















