പാലാ നഗരസഭയിൽ അനധികൃതമായി 40ൽല്പരം കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇതിൽ തന്നെ 2013ൽ അനധികൃതമായി നിർമ്മിച്ചതും പ്രവർത്തിച്ചുവരുന്നതുമായ കെട്ടിടത്തിന് കാലങ്ങളായി ഡിമാൻഡ് നോട്ടീസ് നല്കുന്നതല്ലാതെ ചട്ടപ്രകാരമുള്ള യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി. അനധികൃതമായി നിർമ്മിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് നഗരസഭ നിരവധി കെട്ടിട ഉടമകൾക്ക് പിഴ ഈടാക്കുന്നതിനായി നോട്ടീസ് നല്കിയിരുന്നു.
ഈയിനത്തില് കുടിശികയായി 62 ലക്ഷം രൂപ ഈടാക്കുന്നതിനുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല എന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. ഇത് കൂടാതെ 40ൽ പരം അനധികൃത കെട്ടിടങ്ങൾക്ക് 2013 മുതൽ കുടിശിക അടയ്ക്കുവാനാവശ്യപ്പെട്ട് ഡിമാന്ഡ് നോട്ടീസ് നല്കുന്നതല്ലാതെ മറ്റ് ചട്ടപ്രകാരമുള്ള യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലായെന്നും കണ്ടെത്തി. പ്രോജക്‌ട് സീറോയുടെ ഭാഗമായി ഓപ്പറേഷന് പാർപ്പിടം ന്ന പേരിൽ കെട്ടിടനിർമാണ അനുമതിയിലും അനധികൃത നിർമ്മാണങ്ങളുടെ ക്രമവത്കരണത്തിലുള്ള അഴിമതിയും ക്രമക്കേടുകളും കണ്ടെത്താൻ വിജിലന്സ് നടത്തിയ സംസ്ഥാനതല മിന്നല് പരിശോധനയുടെ ഭാഗമായായിരന്നു പാലാ നഗരസഭയിൽ പരിശോധന നടത്തിയത്.
കെട്ടിടനിർമാണ അനുമതി, ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കൽ, കെട്ടിട നമ്പർ അനുവദിക്കൽ, കെട്ടിടനികുതി നിർണ്ണയം, അനധികൃത നിർമ്മാണങ്ങളുടെ ക്രമവത്കരണം എന്നിവയുമായി ബന്ധപ്പെട്ട് പാലാ നഗരസഭയിൽ ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥ തല അഴിമതിയുടെ കാര്യത്തിൽ കുപ്രസിദ്ധി ആർജിച്ച നഗരസഭയാണ് പാലാ. വിജിലൻസ് റെയ്ഡുകൾ ഇവിടെ നിത്യസംഭവമായി മാറിയിട്ടുണ്ട്. ഇച്ഛാശക്തിയോടുകൂടി ഈ വിഷയത്തിൽ ഇടപെടുവാൻ കലാകാലങ്ങളിൽ മാറിമാറി ഭരണത്തിൽ എത്തുന്ന രാഷ്ട്രീയ നേതൃത്വത്തിനും സാധിച്ചിട്ടില്ല എന്നതും ഖേദകരമാണ്.

















