പാലാ നഗരസഭയിൽ പാർട്ടിയെ ഒറ്റുകൊടുക്കാൻ ശ്രമിച്ച ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടിനെ ഓടിച്ചിട്ട് പിടിച്ച് പ്രവർത്തകർ. നഗരസഭ പത്തൊമ്പതാം വാർഡിലാണ് സംഭവം. വിമത സ്ഥാനാർത്ഥിയുടെ ഭർത്താവിന് വോട്ടർ പട്ടിക കൈമാറാൻ എത്തിയപ്പോഴാണ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഷോജി ഗോപിയെ പ്രവർത്തകർ കയ്യോടെ പിടികൂടിയതും കയ്യേറ്റം ചെയ്തതും.
കോൺഗ്രസ് പാളയത്തിൽ നിന്ന് തങ്ങൾക്ക് സഹായം ചെയ്ത ഭാരവാഹിക്ക് തല്ലു കിട്ടുമെന്ന് സാഹചര്യമായപ്പോൾ നാടകീയ ഇടപെടലാണ് വിമത സ്ഥാനാർത്ഥി മായാ രാഹുലും, ഭർത്താവ് രാഹുൽ പി എൻ ആർ നടത്തിയത്. ഷോജി ഗോപിയെ കയ്യേറ്റം ചെയ്യുന്ന സാഹചര്യമൊഴിവാക്കാൻ പ്രവർത്തകരെ പിടിച്ചു മാറ്റാൻ എത്തിയ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിയും യുഡിഎഫ് നിയോജകമണ്ഡലം ചെയർമാനുമായ പ്രൊഫ. സതീശ് ചൊള്ളാനിയുടെ സഹോദരനും ഓവർസീസ് കോൺഗ്രസ് ഷിക്കാഗോ വൈസ് പ്രസിഡന്റുമായ സന്തോഷ് ചൊള്ളാനിക്കെതിരെ രാഹുൽ കയ്യേറ്റ ശ്രമം നടത്തിയതും ഒത്താശ ചെയ്തുകൊണ്ട് സ്ഥാനാർത്ഥി മായാ രാഹുൽ രംഗത്ത് എത്തിയതും. അമേരിക്കൻ മലയാളിയായ നിനക്ക് ഇവിടെ എന്ത് കാര്യം എന്ന് അക്രോശിച്ചുകൊണ്ടാണ് വനിതാ സ്ഥാനാർത്ഥിയായ മായ രാഹുൽ കയ്യോങ്ങിക്കൊണ്ട് ഉറഞ്ഞു തുള്ളിയത്. യുഡിഎഫിന് അനുകൂലമായ വോട്ടർമാരുടെ നിലപാടിൽ അസ്വസ്ഥരായിരുന്ന ഇരുവരും ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമം നടത്തിയതാണ് എന്ന ആക്ഷേപവും കോൺഗ്രസ് യുഡിഎഫ് വൃത്തങ്ങൾ ഉയർത്തുന്നുണ്ട്. ഏതാണെങ്കിലും സംഘർഷത്തിന്റെ ദിശ മാറിയതോടെ കിട്ടിയ സമയത്ത് പാർട്ടിയെ ഒറ്റുകൊടുത്തു എന്ന് ആരോപിക്കപ്പെടുന്ന ഷോജി ഗോപി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
നഗരസഭയിലെ പത്തൊമ്പതാം വാർഡിൽ നിന്ന് മായാ രാഹുൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ കേരള കോൺഗ്രസ് മാണി ഗ്രൂപ്പുമായി ഒരു ഒത്തുതീർപ്പ് ഉണ്ടായിട്ടുണ്ട് എന്നും ആക്ഷേപം ഉണ്ടായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാജയം ഉറപ്പുവരുത്തുവാൻ നടത്തുന്ന ശ്രമങ്ങളുടെ ഫലമായിട്ടാണ് വോട്ട് കച്ചവടത്തെ കുറിച്ച് ആരോപണം ഉയരുന്നത്. സുരക്ഷിതമായ വനിതാ സീറ്റ് വാഗ്ദാനം ചെയ്തിട്ടും പാർട്ടിയെ ധിക്കരിച്ച് മായ മത്സരത്തിന് ഇറങ്ങിയത് ഇത്തരം ചില നീക്കങ്ങളുടെ ഭാഗമായിട്ടാണ് എന്നും സംശയി സംശയിക്കപ്പെടുന്നു. ഏതാണെങ്കിലും യുഡിഎഫ് അനുകൂല ട്രെൻഡിനെ അട്ടിമറിക്കുവാൻ ശ്രമിച്ച നീക്കളോട് വാർഡിലെ ജനാധിപത്യ വിശ്വാസികൾക്കിടയിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
പാർട്ടിയെ വഞ്ചിച്ചവരെ പുറത്താക്കുമെന്ന് ഡിസിസി അധ്യക്ഷൻ
പാർട്ടിയെ വഞ്ചിച്ച ഷോജി ഗോപിയെ പോലുള്ള ഭാരവാഹികൾക്ക് കോൺഗ്രസിൽ ഇനി സ്ഥാനം ഉണ്ടാവില്ല എന്ന നിലപാടാണ് ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് അറിയിച്ചത്. നിർണായകമായ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയസാധ്യതയ്ക്ക് മങ്ങൽ ഏൽപ്പിക്കുവാൻ കൂട്ടുനിൽക്കുന്നവർ പാർട്ടിയുടെ ശത്രുക്കൾ ആണെന്നും അദ്ദേഹം പ്രതികരിച്ചു.
















