ചാത്തന്നൂർ എംഎല്‍എ ബി.ബി. ഗോപകുമാറിന് നേരെ വധഭീഷണി. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അജ്ഞാതൻ അസഭ്യവർഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തത്.സംഭവത്തില്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയതിനെ തുടർന്ന് ചാത്തന്നൂർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു തൊഴില്‍ ആവശ്യം ഉന്നയിച്ചതാണ് അപരിചിതനായ വ്യക്തിയെ ആദ്യം ഫോണില്‍ ബന്ധപ്പെട്ടത്. ജോലി നല്‍കാനുള്ള മാർഗ്ഗമില്ലെന്ന് അറിയിച്ചതോടെ ഫോണ്‍ കട്ട് ഉടൻ തന്നെ വീണ്ടും വിളിക്കും. രണ്ടാമത്തെ വിളിയില്‍ കഴക്കൂട്ടം എംഎല്‍എയുടെ ഫോണ്‍ നമ്പർ ആവശ്യപ്പെട്ടു. അത് നല്‍കാൻ സാധിക്കില്ലെന്നറിയിച്ചപ്പോഴാണ് ഇയാള്‍ അസഭ്യവർഷം ആരംഭിച്ചതും വധഭീഷണി മുഴക്കിയതും.
എറണാകുളം സ്വദേശിയുടെ പേരിലുള്ള സിം കാർഡില്‍ നിന്ന് ഭീഷണി സന്ദേശം എത്തിയതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇയാള്‍ തന്നെയാണോ ഫോണ്‍ ഉപയോഗിച്ചത് എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല. ഇതിന് പിന്നില്‍ ഏതെങ്കിലും പ്രത്യേക സംഘടനകളുടെ ഭാഗമായിട്ടുള്ള വ്യക്തികളാണോ ഉള്ളതെന്ന കാര്യവും ചാത്തന്നൂർ പോലീസ് പരിശോധിക്കുന്നുണ്ട്. പോലീസിന് പുറമെ കേന്ദ്ര ഇൻ്റലിജൻസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ടുകള്‍.

















