റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമില്‍ വെച്ച് യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണ് ഒപ്പമുണ്ടായിരുന്ന യുവതിയുമായുള്ള തർക്കത്തെ തുടർന്ന് കൈമുറിച്ചത്.സംഭവത്തിന് ശേഷം റെയില്‍വേ പോലീസ് ഇയാളെ തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവിടെ നിന്നും യുവാവ് ചാടിപ്പോയതായി പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കോഴിക്കോട്ടേക്ക് യാത്ര ചെയ്യാനായി ഒപ്പമുള്ള സുഹൃത്തുക്കള്‍ക്കും പത്തൊൻപതുകാരിയായ യുവതിക്കുമൊപ്പമാണ് യുവാവ് ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. പ്ലാറ്റ്‌ഫോമില്‍ വെച്ച് യുവാവും യുവതിയും തമ്മില്‍ രൂക്ഷമായ തർക്കമുണ്ടാകുകയും, ഇതിനിടെ പ്രകോപിതനായ യുവാവ് കൈയിലെ ഞരമ്പ് മുറിച്ച് സ്വയം പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പ്ലാറ്റ്‌ഫോമില്‍ ചോരയൊലിപ്പിച്ചു നിന്ന യുവാവിനെ കണ്ട് മറ്റ് യാത്രക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്.
ഉടൻ തന്നെ റെയില്‍വേ പോലീസ് എസ്.ഐ അനില്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇരുവരെയും തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ബുധനാഴ്ച ചികിത്സയിലിരിക്കെ യുവാവ് ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നുകളയുകയായിരുന്നു. മെഡിക്കല്‍ കോളേജ് പോലീസാണ് യുവാവ് ചാടിപ്പോയ വിവരം റെയില്‍വേ പോലീസിനെ അറിയിച്ചത്.
തമ്മിലുണ്ടായ വ്യക്തിപരമായ തർക്കമാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് ഇവർ പോലീസിന് നല്‍കിയ പ്രാഥമിക മൊഴി. എന്നാല്‍ സംഭവസമയത്ത് ഇവർ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തില്‍ പോലീസിന് സംശയമുണ്ട്. നിലവില്‍ ഇരുവരും പ്രായപൂർത്തിയായവരായതിനാലും മറ്റ് പരാതികള്‍ ഇല്ലാത്തതിനാലും തുടർനടപടികള്‍ ഒന്നും തന്നെ ഉണ്ടാകില്ലെന്ന് റെയില്‍വേ പോലീസ് വ്യക്തമാക്കി.

















