മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാല്‍ത്തടുക്ക സ്വദേശിനിയായ ജസീല (24) ജീവനൊടുക്കിയ സംഭവത്തില്‍ ആഴ്ചകള്‍ക്കു ശേഷം ആദ്യ അറസ്റ്റ് നടത്തി പൊലീസ്.ജസീലയുടെ ആണ്‍സുഹൃത്തിന്റെ മാതാവായ മുളിയാർ പൊവ്വലിലെ ആയിഷയെ (48) ആണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച രാവിലെ ആയിഷയെ വിദ്യാനഗർ പൊലീസ് സ്റ്റേഷനിലേക്ക് നോട്ടീസ് നല്‍കി വരുത്തി കസ്റ്റഡിയില്‍ എടുത്തു മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷം വൈകിട്ട് നാലു മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കാസർകോട് കോടതിയില്‍ ഹാജരാക്കി. റിമാൻഡിലായ ആയിഷയെ കാഞ്ഞങ്ങാട് വനിതാ ജയിലിലേക്ക് മാറ്റി.സ്വർണ്ണം മോഷ്ടിച്ചുവെന്നാരോപിച്ചതിനെ തുടർന്ന് ഉണ്ടായ മനോവിഷമത്തിലാണ് നാല്‍ത്തടുക്ക സ്വദേശിനിയായ ജസീല ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാനഗർ പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിന് ആഴ്ചകള്‍ പിന്നിട്ടിട്ടും പൊലീസ് നടപടി വൈകുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
പൊലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് കുടുംബവും ആക്ഷൻ കമ്മിറ്റിയും രംഗത്തെത്തി. ആരോപണ വിധേയരെ ചോദ്യം ചെയ്യാൻ തയ്യാറായില്ലെന്നും ആരോപണമുണ്ടായി. ഇതിനിടയില്‍ ഇൻസ്‌പെക്ടർ കെ.പി ഷൈൻ സ്ഥലം മാറിപ്പോയി. വ്യാഴാഴ്ച ചുമതലയേറ്റ ഇൻസ്‌പെക്ടർ എം.പി വിനീഷ് കുമാർ, എസ്.ഐ സഫ്‌വാൻ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ഊർജിതമാക്കിയ പൊലീസ് ആണ്‍സുഹൃത്തിന്റെ മാതാവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ജസീലയുടെ വീട്ടില്‍ പോയി മോഷണം ആരോപിച്ചു കുഴപ്പം ഉണ്ടാക്കിയതും യുവതിയെ അപമാനിച്ചതും ചോദ്യം ചെയ്തപ്പോള്‍ ആയിഷ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
മരിച്ച ജസീലയും ആണ്‍സുഹൃത്തും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ ഫോറൻസിക് പരിശോധനയ്ക്കായി കൈമാറിയിട്ടുണ്ട്. നിലവില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ആയിഷയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് കഴിഞ്ഞ മാസം 15-ാം തീയതിയാണ് ജസീല എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി 20ന് മരിച്ചു.
താൻ സ്വർണ്ണം എടുത്തില്ലെന്നും നിരപരാധിയാണെന്നും കരഞ്ഞ് പറയുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് ജസീല ജീവനൊടുക്കിയത്. ഈ വീഡിയോ പിന്നീട് ജസീലയുടെ ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു.

















