ചിറ്റാറില്‍ യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തില്‍ പോസ്റ്റ്മോർട്ടം വിവരങ്ങള്‍ പുറത്ത്. ക്രൂരമായ മർദനത്തെ തുടർന്ന് വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലും കരളിലും കയറിയതാണ് മരണകാരണമെന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തില്‍ വ്യക്തമായി.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചിറ്റാർ കൊടുമുടി പതാലില്‍ സദാനന്ദന്റെ മകൻ സന്ദീപ് (36) ആണ് കൊല്ലപ്പെട്ടത്. ചെങ്ങറ കടപുഴ ദേവിവിലാസം വീട്ടില്‍ സുരേഷ് കുമാർ (58), പെരുനാട് അട്ടത്തോട് കൃഷ്ണവിലാസം വീട്ടില്‍ കൃഷ്ണൻകുട്ടി (55), അട്ടത്തോട് മൂഴിക്കല്‍ വീട്ടില്‍ ഗോപി (60) എന്നിവരാണ് അറസ്റ്റിലായത്.
സന്ദീപിന്റെ സുഹൃത്തായിരുന്ന യുവതിയുടെ യുവതിയുടെ അച്ഛൻ അടക്കമുള്ള അടുത്ത ബന്ധുക്കളാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ സന്ദീപിനെ വീടിനോട് ചേർന്ന റബ്ബർ തോട്ടത്തിലെ കുഴിയില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രാത്രി ഏഴ് മണിയോടെയായിരുന്നു സന്ദീപ് വീട്ടില്‍നിന്ന് ഇറങ്ങിയത്. സന്ദീപ് അവശനായി കിടന്ന കുഴിയുടെ സമീപത്തുകൂടി ചില ആളുകള്‍ പോയതായി നാട്ടുകാർ പൊലീസില്‍ അറിയിച്ചിരുന്നു. സന്ദീപിന് വിവാഹിതയായ സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഇവരുടെ ബന്ധുക്കള്‍ വീടിന്റെ സമീപം എത്തിയിരുന്നതായി സന്ദീപിന്റെ അച്ഛൻ ആരോപിച്ചിരുന്നു.
മകൻ്റെ മരണത്തില്‍ അവരെ സംശയമുണ്ടെന്ന് സന്ദീപിന്റെ പിതാവ് സദാനന്ദൻ പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് നാടൻ തോക്ക്, വെടിമരുന്ന്, വെടിയുണ്ടകള്‍, വാള്‍ അടക്കമുള്ള മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതികള്‍ക്കെതിരെ ആയുധം കൈവശം വെച്ചതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

















