ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി സാവരിയ നേരിട്ടത് സമാനതകളില്ലാത്ത പീഡനമെന്ന് ബന്ധുക്കള്‍.ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ സാവരിയ ബസന്ത് ആണ് സഹപാഠിയും മലപ്പുറം സ്വദേശിയുമായ സദറുല്‍ അനമിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സദറുല്‍, സാവരിയയെ ലാപ്‌ടോപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തിയത്. എന്നാല്‍ ഈ ഒരു അടിയേറ്റത് മാത്രമല്ല മരണത്തിന് കാരണമെന്നാണ് ഇപ്പോള്‍ ബന്ധുക്കള്‍ ആരോപിക്കുന്നത്.
‘മതം മാറാന്‍ ആവശ്യപ്പെട്ടു’
‘സാവരിയ നേരിട്ടത് കൊടിയ പീഡനമാണ്, കാല് മുതല്‍ തല വരെ ചതച്ചെടുത്തിട്ടുണ്ട്. ഒരു ലാപ്ടോപ് കൊണ്ട് ഒരു നിമിഷംകൊണ്ട് അടിച്ചുകൊന്നതൊന്നുമല്ല. വളരെ ക്രൂരമായി ചെയ്തിരിക്കുന്നതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥ പറഞ്ഞത്. സാവരിയയോട് മതംമാറാന്‍ പ്രതി സദറുല്‍ പലതവണ ആവശ്യപ്പെട്ടിരുന്നു എന്നാണ് അവിടെയുള്ള കുട്ടികള്‍ പറഞ്ഞത്. ഇത് അവര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സാവരിയ അതിന് സമ്മതിച്ചിരുന്നില്ല. അവസാനനിമിഷം എന്താണുണ്ടായതെന്ന് ആര്‍ക്കും അറിയില്ലെന്നാണ് ആ കുട്ടികള്‍ പറഞ്ഞത്’.- ബന്ധുവായ ജനീഷ് പറഞ്ഞു.
ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായിരുന്നു സാവരിയയും പ്രതി സദറുല്‍ അനമും. കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരും ഹോസ്റ്റല്‍ മുറിയില്‍ സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് ലാപ്‌ടോപ്പ് കൊണ്ട് തലയില്‍ അടിച്ച് വീഴ്ത്തിയത്. പിന്നീട് സദറുല്‍ തന്നെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മലപ്പുറം പുലാമന്തോള്‍ കട്ടുപ്പാറ ഇറവത്ത് കിഴക്കേത്തൊടി സദറുല്‍ അനമിനെ(22) ഇതേത്തുടര്‍ന്ന് അവിടെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു.
കോളേജില്‍ നിന്ന് ഒരിക്കല്‍ വിളിച്ചതല്ലാതെ സംഭവത്തിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സദറുല്‍ അനമിന്റെ പിതാവ് ഇ.കെ.ഹൈദ്രസ് പറഞ്ഞു. ഉസ്‌ബെക്കിസ്ഥാനിലേക്കു പോകാന്‍ പിതാവും സഹോദരനും വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. മകന് നിയമസഹായം അഭ്യര്‍ത്ഥിച്ച് നോര്‍ക്കയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

















