ഡേ കെയർ സെന്ററില്‍ കുരുന്നുകള്‍ക്ക് നേരെയുണ്ടായ ക്രൂരപീഡനവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.സ്ഥാപനത്തിലെ മുൻ ആയയായ സുജാതയെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകർത്തി പുറത്തുവിട്ടത് സുജാതയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ജോലിയില്‍ നിന്ന് പുറത്താക്കിയതിലുള്ള വിരോധമാണ് ദൃശ്യങ്ങള്‍ പുറത്തുവിടാൻ കാരണമായത്. ദൃശ്യങ്ങള്‍ പുറത്തുവിട്ട സുജാതയും കുട്ടികളെ പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.രണ്ടും മൂന്നും വയസ് പ്രായമുള്ള കുട്ടികളോട് അതിക്രൂരമായാണ് ജീവനക്കാർ പെരുമാറിയിരുന്നതെന്ന് പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം. കരച്ചില്‍ നിർത്താൻ കുട്ടികളെ വാഷിംഗ് മെഷീനിനുള്ളില്‍ ഇരുത്തുക, യൂറോപ്യൻ ക്ലോസറ്റില്‍ ഇരുത്തിയ ശേഷം ഹാൻഡ് ഷവർ ഉപയോഗിച്ച് വായിലേക്ക് വെള്ളം സ്പ്രേ ചെയ്യുക, ശുചിമുറിക്കുള്ളില്‍ പൂട്ടിയിട്ട് ഭയപ്പെടുത്തുക തുടങ്ങിയ ക്രൂരതകളാണ് ദൃശ്യങ്ങളിലുള്ളത്.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡേ കെയർ സെന്ററിലെ അഞ്ച് ആയമാരെയും സ്ഥാപനത്തിന്റെ നടത്തിപ്പുകാരെയും ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ പേരുടെ പങ്ക് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ബെംഗളൂരുവിലെ ഒരു പ്രമുഖ ഐ.ടി. കമ്പനിയുടെ ജീവനക്കാരുടെ മക്കളെയാണ് ഈ ഡേ കെയർ സെന്ററില്‍ സംരക്ഷിച്ചിരുന്നത്. സംഭവം പുറത്തുവന്നതോടെ രക്ഷിതാക്കള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടികളുടെ സുരക്ഷയില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന ആരോപണവും ശക്തമാണ്. സംഭവത്തില്‍ കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

















