പോസ്റ്റിങ് ലഭിക്കാത്തതിനെ തുടർന്ന് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാർ ജോലിയില്ലാതെ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നതായി റിപ്പോർട്ട്.പൊതുഭരണ വകുപ്പിലെ 28 ഉദ്യോഗസ്ഥർ ഉള്‍പ്പെടെ ഉയർന്ന ശമ്പളമുള്ള ജീവനക്കാരാണ് നിലവില്‍ നിയമനം ലഭിക്കാതെ കാത്തിരിക്കുന്നത്.
മാസം രണ്ട് ലക്ഷത്തിലേറെ രൂപ ശമ്പളം ലഭിക്കുന്ന ഉദ്യോഗസ്ഥർ വരെ ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം. മുൻ സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലും വിവിധ ഡെപ്യൂട്ടേഷൻ തസ്തികകളിലും പ്രവർത്തിച്ചിരുന്ന ജീവനക്കാരാണ് സർക്കാർ മാറിയതോടെ മാതൃസർവീസിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ ഇവർക്ക് ഇതുവരെ പുതിയ പോസ്റ്റിങ് നല്‍കിയിട്ടില്ല.
ഒരു മാസത്തിലേറെയായി ഈ ഉദ്യോഗസ്ഥർ നിയമനം കാത്തിരിക്കുകയാണ്. സെക്രട്ടേറിയറ്റില്‍ നിരവധി ഒഴിവുകള്‍ നിലനില്‍ക്കുമ്പോഴും പോസ്റ്റിങ് നടപടികള്‍ വൈകുന്നതാണ് ജീവനക്കാരെ ജോലിയില്ലാതെ തുടരാൻ ഇടയാക്കിയത്.
















