കെ എസ് ഇ ബി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളമോ ആനുകൂല്യങ്ങളോ നല്‍കേണ്ടതില്ല എന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 2016 – ലെ കെ എസ് ഇ ബി ശമ്പള പരിഷ്‌കരണത്തിന് അംഗീകാരം നല്‍കിയത് ഈ കര്‍ശന വ്യവസ്ഥയോടെയാണ് എന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. സാമ്പത്തിക ഭദ്രത ഉറപ്പാക്കിയ ശേഷമേ ഭാവിയിലെ പരിഷ്‌കരണങ്ങള്‍ക്ക് അനുമതിയുണ്ടാകൂ.

‘കേഡര്‍ പേ’, ‘സര്‍വീസ് വെയ്‌റ്റേജ്’ ആനുകൂല്യങ്ങള്‍ കെ എസ് ഇ ബിയില്‍ ഉടനടി നിര്‍ത്തണം എന്നും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാര്‍ ജീവനക്കാര്‍ക്കോ ഇവ ലഭ്യമല്ല എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇത്തരം പരിഷ്‌കരണങ്ങള്‍ വൈദ്യുതി നിരക്ക് വര്‍ധനയ്ക്ക് കാരണമാകരുത് എന്ന് റെഗുലേറ്ററി കമ്മീഷനും നിര്‍ദേശം നല്‍കി. കെ എസ് ഇ ബി സംഘടനകളുടെ സമ്മര്‍ദ്ദത്താല്‍ ആണ് സ്വന്തം പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് കമ്മീഷന്‍ ശുപാര്‍ശകള്‍ അവഗണിച്ചായിരുന്നു. ഇത് ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. 2013 മുതല്‍ സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമായിട്ടും കെ എസ് ഇ ബി മുന്‍കാല പ്രാബല്യം തേടി വ്യവസ്ഥ മറികടന്നു. സി എ ജിയുടെ വിമര്‍ശനാത്മക റിപ്പോര്‍ട്ട് വന്ന ശേഷമാണ് ഇത് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ ഇനി മുതല്‍ കെ എസ് ഇ ബി ശമ്പള പരിഷ്‌കരണങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരുടേതിന് സമാനമാകും.

ശമ്പള പരിഷ്‌ക്കരണ കമ്മിഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും വേതന പരിഷ്‌ക്കരണം നടപ്പാക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളിലും ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നത്. എന്നാല്‍ കെ എസ് ഇ ബിയില്‍ മാത്രം സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രത്യേകമായി ശമ്പള പരിഷ്‌ക്കരണം നടപ്പാക്കി വരികയായിരുന്നു.

ഇതാണ് സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. 2016 ലും 2021 ലും കെ എസ് ഇ ബിയില്‍ നടപ്പാക്കിയ ശമ്പള പരിഷ്‌ക്കരണത്തിന് സര്‍ക്കാര്‍ അനുമതിയുണ്ടായിരുന്നില്ല. 2016 ലെ ശമ്പളപരിഷ്‌ക്കരണത്തിനാണ് കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കിയത്. ഇതിനൊപ്പം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിരിക്കുകയാണ്. അതേസമയം മുന്‍കൂര്‍ അനുമതിയില്ലാതെ നടപ്പാക്കിയ 2016, 2021 പരിഷ്‌കരണങ്ങളുടെ യഥാര്‍ത്ഥ സ്ഥിതിയെക്കുറിച്ച്‌ ജീവനക്കാര്‍ക്ക് നിലവില്‍ ആശങ്കയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക