ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ നിന്ന് അത്യപൂർവവും വിചിത്രവുമായ ഒരു വാർത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു യുവാവും അദ്ദേഹത്തിന്റെ അമ്മായിയമ്മയും തമ്മില്‍ കോടതിയില്‍ വെച്ച് വിവാഹം കഴിച്ചതിന് പിന്നാലെ, ഇരുവരുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.കോടതി പരിസരത്തു വെച്ച് പരസ്പരം മാലയിടുകയും വിവാഹ സർട്ടിഫിക്കറ്റ് കയ്യിലേന്തി നില്‍ക്കുകയും ചെയ്യുന്ന ദമ്പതികളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
നാല് വർഷം നീണ്ട രഹസ്യ പ്രണയത്തിനൊടുവില്‍ അമ്മായിയമ്മയെ വിവാഹം കഴിച്ചിരിക്കുകയാണ് ഒരു യുവാവ്. കഴുത്തില്‍ മാലയണിഞ്ഞ്, വിവാഹ സർട്ടിഫിക്കറ്റുമായി ദമ്പതികള്‍ സന്തുഷ്ടരായി പോസ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കാണ്‍പൂർ ദേഹത് ജില്ലയിലെ അക്ബർപൂർ മേഖലയിലാണ് പരമ്പരാഗത കുടുംബബന്ധങ്ങളെ ഞെട്ടിച്ച ഈ അസാധാരണ വിവാഹം നടന്നത്. വീട്ടില്‍ നിന്നും ഒളിച്ചോടിയ ശേഷമാണ് ഇരുവരും കോടതിയില്‍ വെച്ച് വിവാഹിതരായത്.
യുവാവിന്റെ ഭാര്യ ഉള്‍പ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങള്‍ അറിയാതെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ബന്ധം ശക്തമായതോടെ വീട്ടില്‍ നിന്ന് മാറിത്താമസിക്കാനും കോടതി മുഖേന ബന്ധം ഔദ്യോഗികമാക്കാനും ഇവർ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം, തങ്ങളുടെ തീരുമാനം പരസ്പര സമ്മതത്തോടെയുള്ളതാണെന്ന് അവകാശപ്പെട്ട് ഇവർ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോയും പങ്കുവെച്ചു.
തങ്ങളുടെ ബന്ധം അംഗീകരിക്കണമെന്നും അനുഗ്രഹിക്കണമെന്നും വീഡിയോയിലൂടെ യുവാവും അമ്മായിയമ്മയും ജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്.
ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കുറിച്ചത് ഇങ്ങനെയാണ്: “ഇതൊരു പ്രണയകഥ മാത്രമല്ല, ഒരു കുടുംബത്തെയാകെ തകർത്തുകളഞ്ഞ സാഹചര്യമാണ്. ഇതിനിടയില്‍പ്പെട്ടുപോകുന്നവരാണ് യഥാർത്ഥ ഇരകള്‍.” മറ്റൊരാള്‍ കുറിച്ചത്, “കുടുംബബന്ധങ്ങള്‍ അതിരുകടന്നു… കാമം ജയിച്ചു, കുടുംബം തോറ്റു”എന്നാണ്.”സ്വന്തം ചോര തന്നെ നിങ്ങളുടെ തകർച്ചയ്ക്ക് കാരണമാകുമ്പോള്‍, പിന്നെ നിങ്ങള്‍ ആരെയാണ് വിശ്വസിക്കുക?”* എന്നായിരുന്നു മറ്റൊരു കമന്റ്.
ഇതിന് മുൻപ് 2024-ല്‍ ബിഹാറിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. ഭാര്യയുടെ മരണശേഷം അമ്മായിയമ്മയുമായി പ്രണയത്തിലായ 45കാരനായിരുന്നു അവിടുത്തെ താരം. ഭാര്യ മരിച്ചതിനെ തുടർന്ന് ഇയാള്‍ അമ്മായിയമ്മയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. അവിടെവെച്ച് 55കാരിയായ അമ്മായിയമ്മ ഗീതാദേവിയുമായി ഇയാള്‍ അടുത്തു. ഒരു ദിവസം ഇരുവരെയും ഭർതൃപിതാവ് കൈയോടെ പിടികൂടി. തുടർന്ന്, താൻ ഗീതയെ പ്രണയിക്കുന്നുണ്ടെന്ന് ഗ്രാമവാസികളുടെ മുന്നില്‍ വെച്ച് സമ്മതിച്ച ഇയാള്‍ അവരെ വിവാഹം കഴിക്കുകയായിരുന്നു.

















