വണ്ടിപ്പെരിയാർ ഗ്രാംപിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ വരന്റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മില്‍ സംഘർഷം.സംഭവത്തില്‍ എട്ടുപേർക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ സിഎസ്‌ഐ പള്ളിയില്‍ വച്ചായിരുന്നു വിവാഹം.
ചടങ്ങുകള്‍ക്ക് ശേഷം വിവാഹ സല്‍ക്കാരം അവസാനിക്കാറായപ്പോഴാണ് വരന്റെ സഹോദരിയും ഭർത്താവും ബന്ധുക്കളും ഭക്ഷണം കഴിക്കാനെത്തിയത്. ഈ സമയം കേറ്ററിംഗ് ജീവനക്കാർ മേശ വൃത്തിയാക്കുകയായിരുന്നു.
മറ്റൊരു മേശയില്‍ ഇരിക്കാൻ കേറ്ററിംഗ് ജീവനക്കാർ ആവശ്യപ്പെട്ടുവെങ്കിലും ബന്ധുക്കള്‍ വിസമ്മതിച്ചു. ഇതിനിടെ ബന്ധുക്കളിലൊരാള്‍ കേറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമയുടെ മകൻ ജീവയുടെ തലയില്‍ പാത്രം കൊണ്ട് അടിക്കുകയായിരുന്നു.
തുടർന്ന് കേറ്ററിംഗ് ജീവനക്കാരും വരന്റെ ബന്ധുക്കളും തമ്മില്‍ സംഘർഷമുണ്ടായി. ജീവനക്കാരായ മൂന്നുപേർക്കും ബന്ധുക്കളായ അഞ്ച് പേർക്കും പരിക്കേറ്റു. ഇവർ ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ല.

















