ബൈക്ക് ഓടിക്കുന്നതിനിടെ പിന്നിലിരുന്ന അമ്മായിയമ്മയെ ഹെല്‍മറ്റിന് അടിച്ച് കൊന്ന് മരുമകൻ. കുഴഞ്ഞ് വീണുള്ള മരണമെന്ന് കരുതിയ സംഭവത്തില്‍ നിർണായകമായത് സിസിടിവി ദൃശ്യങ്ങള്‍.ഹൈദരബാദിലെ ചെംഗിചെർളയിലാണ് സംഭവം. 39കാരിയായ കൊല്ല അരുണയാണ് മരുമകനൊപ്പം ബൈക്കില്‍ പോവുന്നതിനിടെ കൊല്ലപ്പെട്ടത്. ഏപ്രില്‍ 29നായിരുന്നു സംഭവം. അമ്മായി അമ്മ ബൈക്കില്‍ പോവുന്നതിനിടെ അപസ്മാരം ഇളകി വീണെന്ന് വിശദമാക്കിയാണ് മരുമകൻ ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പൊലീസ് എത്തി നടത്തിയ അന്വേഷണത്തില്‍ 39 കാരിയെ മരുമകൻ ആക്രമിച്ചെന്ന് കണ്ടെത്തുകയായിരുന്നു.
കൊല്ല അരുണയുടെ മകള്‍ കാവ്യയെ സ്നേഹിത് എന്ന യുവാവാണ് ജാതി മാറി വിവാഹം ചെയ്തത്. ഒരു വർഷം മുൻപായിരുന്നു ഈ വിവാഹം. ഏപ്രില്‍ 28ന് അരുണ മകളെയും മകനേയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ സ്നേഹിതിനെ ഇത് പ്രകോപിതനാക്കിയ ഇയാള്‍ അരുണയെ നിരവധി തവണ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞു. ഇതിന് പിന്നാലെ സ്നേഹിത് അരുണയെ നിർബന്ധിച്ച് ബൈക്കില്‍ കയറ്റി. ബൈക്കില്‍ പോവുന്നതിനിടെ ഇരുവരും തമ്മില്‍ തർക്കമുണ്ടായി. ഇതോടെയാണ് യുവാവ് പെട്രോള്‍ ടാങ്കിന് മുകളില്‍ വെച്ചിരുന്ന ഹെല്‍മെറ്റ് എടുത്ത് അമ്മായി അമ്മയെ ബൈക്കിലിരുന്ന് തന്നെ ആക്രമിച്ചത്. അടിയേറ്റ് നിലത്ത് വീണ അരുണയെ അപസ്മാര ബാധിതയായി വീണതെന്ന പേരില്‍ യുവാവ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ 39കാരിയുടെ പരിക്കുകളില്‍ സംശയം തോന്നിയ ആശുപത്രി ജീവനക്കാർ വിവരം പൊലീസിനെ അറിയിച്ചു.
പൊലീസ് പരിസരത്തെ സസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആക്രമണം പുറത്ത് വന്നത്. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് 39കാരി മരിച്ചത്. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രകോപനത്തിന്റെ പുറത്ത് ചെയ്തതാണെന്നും കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. പ്രതിയെ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തിരിക്കുകയാണ്.

















