കേരളത്തിലെത്തി വിവാഹിതയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കാണാനില്ലെന്ന് ആരോപിച്ച് ഭർത്താവ് ഫർമാൻ ഖാൻ.ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ അടിസ്ഥാനമാക്കി ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദേശീയ പട്ടികവർഗ കമ്മീഷന്റെ നിർദ്ദേശ പ്രകാരം ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യയെ കാണാനില്ലെന്ന് യുവാവ് അവകാശപ്പെട്ടിരിക്കുന്നത്.
‘ഹലോ സുഹൃത്തുക്കളേ. ഞാൻ അജ്മീറില്‍ എത്തി. അവള്‍ ഓടിപ്പോയി. അവളെ അന്വേഷിക്കാനാണ് ഞാനിവിടെ വന്നതെന്നും യുവാവ് വീഡിയോയില്‍ പറയുന്നു. ഞാൻ ഇപ്പോള്‍ ജോധ്പൂരിലേക്ക് പോകുകയാണ്, നിങ്ങള്‍ അവളെക്കുറിച്ച് അറിഞ്ഞാല്‍, ദയവായി എന്നെ ബന്ധപ്പെടുക’, ഇതാണ് വീഡിയോയില്‍ പറയുന്നത്.
എന്നാല്‍ എപ്പോഴാണ് പെണ്‍കുട്ടിയെ കാണാതായതെന്നോ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്ന കാര്യമൊന്നും വീഡിയോയില്‍ പറയുന്നില്ല. അടിമുടി ദുരുഹമാണ് യുവാവിന്റെ വീഡിയോ.
കേസില്‍ നിന്നും രക്ഷപ്പെടാൻ പെണ്‍കുട്ടിയെ രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചതാണോ എന്ന് സംശയമാണ് ഉയരുന്നത്. വീഡിയോയുടെയോ അതിന്റെ ഉള്ളടക്കത്തിന്റെയോ ആധികാരികതയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ സുരക്ഷിതത്വത്തെ കുറിച്ചും ചോദ്യങ്ങളുയരുന്നുണ്ട്. വിവാഹത്തിന് പിന്നാലെ പെണ്‍കുട്ടിയെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പെട്ടെന്നുള്ള തിരോധാന വീഡിയോ ഇതിന്റെ ഭാഗമാണോ എന്നും സംശയമുണ്ട്.
എന്നാല്‍, മകളെ കാണാതായതിന് കാരണം ഫർമാൻ തന്നെയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. ആസൂത്രിതമായ ഗൂഢാലോചനയാണിതെന്നും കുട്ടിയെ ഇവർ തന്നെ എവിടെയോ ഒളിപ്പിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

















