പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയെ അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ.ഇത് നിയമപാലനമല്ലെന്നും കേവലം രാഷ്ട്രീയ അടിച്ചമർത്തലാണെന്നും ഫേസ്ബുക്ക് പേജിലെ പ്രസ്താവനയില്‍ പറയുന്നു. ഇ ഡി റെയ്ഡിനെ അപലപിച്ചും സിപിഎം നേതാക്കള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടനും രംഗത്തുവന്നിരുന്നു.
പ്രസ്താവനയുടെ പൂർണരൂപം
സിപിഐ(എം) നേതാക്കളെ അറസ്റ്റ് ചെയ്തതിനെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ശക്തമായി അപലപിക്കുന്നു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ന്യൂഡല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറല്‍ സെക്രട്ടറി എം എ ബേബിയെയും മറ്റ് സിപിഐ(എം) നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിനെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ (CPP) ശക്തമായി അപലപിക്കുന്നു.
ഇത് നിയമപാലനമല്ല, മറിച്ച് കേവലം രാഷ്ട്രീയ അടിച്ചമർത്തലാണ്. ഭാരതീയ ജനതാ പാർട്ടിയുടെ ഭരണത്തിൻ കീഴില്‍, പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാനും, ട്രേഡ് യൂണിയനുകളെ തകർക്കാനും, വിദ്യാർത്ഥികളെ ലക്ഷ്യം വെക്കാനും, ജനദ്രോഹ നയങ്ങളെ ചെറുക്കുന്ന ആരെയും ഭയപ്പെടുത്താനും ഭരണകൂട സ്ഥാപനങ്ങളെ ആവർത്തിച്ച് ഉപയോഗിക്കുകയാണ്. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അറസ്റ്റിലൂടെ അവരുടെ ലക്ഷ്യം വ്യക്തമാണ് – അതായത്, തൊഴിലാളികള്‍ക്കും പീഡിത ജനവിഭാഗങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നവരുടെ വായടപ്പിക്കുക എന്നത്.
മോദി ഭരണം എക്കാലത്തും സ്വേച്ഛാധിപത്യ നിയന്ത്രണത്തിനും, വർഗീയ വിഭജനത്തിനും, കോർപ്പറേറ്റ് അനുകൂല നയങ്ങള്‍ക്കും പര്യായമാണ്. ഇവിടെ വിയോജിപ്പുകളെ കുറ്റകൃത്യമായും, പ്രതിഷേധങ്ങളെ ഭീഷണിയായും, പ്രതിപക്ഷത്തെ ശത്രുവായുമാണ് കാണുന്നത്. വലതുപക്ഷ ഭരണത്തിന് കീഴിലുള്ള “ജനാധിപത്യത്തിന്റെ” യഥാർത്ഥ മുഖമാണിത്.
ഇന്ത്യയിലെ സിപിഐ(എം), തൊഴിലാളികള്‍, വിദ്യാർത്ഥികള്‍, കൂടാതെ എല്ലാ പുരോഗമന ശക്തികള്‍ക്കും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ തങ്ങളുടെ പൂർണ്ണവും വിട്ടുവീഴ്ചയില്ലാത്തതുമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
എം എ ബേബിയെയും തടങ്കലിലാക്കിയ മറ്റെല്ലാ നേതാക്കളെയും പ്രവർത്തകരെയും ഉടനടിയും നിബന്ധനകളില്ലാതെയും മോചിപ്പിക്കണമെന്ന് സിപിപി ആവശ്യപ്പെടുന്നു.
ഇന്റർനാഷണല്‍ ഡിപ്പാർട്ട്മെന്റ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ

















