തിരുവനന്തപുരത്ത് ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകരുടെ ആക്രമണത്തില്‍ തകർന്ന തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയും സിഐടിയു ഓട്ടോ-ടാക്സി യൂണിറ്റ് പ്രസിഡന്റുമായ ശ്യാംരാജിന്റെ കാർ അറ്റകുറ്റപ്പണിക്കായി ആവശ്യമായ സാമ്പത്തിക സഹായം നല്‍കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു.ശ്യാംരാജിന് സഹായം നല്‍കുമെന്ന സിപിഎമ്മിന്റെ പ്രഖ്യാപനം നടപ്പാകാതിരുന്നതിനെ തുടർന്നാണ് ഇ.ഡി നേരിട്ട് ഇടപെടാൻ തീരുമാനിച്ചത്.
ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച മറ്റ് രണ്ട് വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഇൻഷുറൻസ് തുകയ്ക്ക് പുറമെ വന്ന അധിക ചെലവും വഹിക്കുമെന്ന് ഇ.ഡി നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ശ്യാംരാജിന്റെ കാറിന്റെ ഫിറ്റ്നസ് ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് അവസാനിച്ചതിനാല്‍ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചിരുന്നില്ല. അതിനാല്‍ അറ്റകുറ്റപ്പണിക്കായി ചെലവായ മുഴുവൻ തുകയും നല്‍കാൻ തയ്യാറാണെന്നും ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമർപ്പിക്കണമെന്നും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ എസ്. സിമി അറിയിച്ചു.
മേയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ പരിശോധനയ്ക്കായി എത്തിയ ഇ.ഡി സംഘം ശ്യാംരാജിന്റേതുള്‍പ്പെടെ മൂന്ന് ടാക്സികളിലാണ് യാത്ര ചെയ്തത്. അന്ന് ഉണ്ടായ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് ശ്യാംരാജിന്റെ വാഹനത്തിനായിരുന്നു. അറ്റകുറ്റപ്പണിക്കായി ചെലവായ 1.85 ലക്ഷം രൂപ അടയ്ക്കാൻ കഴിയാത്തതിനാല്‍ വാഹനം ഇതുവരെ വർക്ക്‌ഷോപ്പില്‍ നിന്ന് പുറത്തിറക്കാനായിട്ടില്ല. വായ്പാ ബാധ്യതയെ തുടർന്ന് വാഹനം ജപ്തി ചെയ്യപ്പെടാനുള്ള സാഹചര്യവും നിലനില്‍ക്കുകയാണ്. ഉപജീവനത്തിനായി നിലവില്‍ ശ്യാംരാജ് പെയിന്റിങ് ജോലിക്ക് പോകുകയാണ്.

















