നിയമസഭാ തെരഞ്ഞെടുപ്പിലെ തളിപ്പറമ്പ് മണ്ഡലത്തിലെ പരാജയവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി വിമർശിച്ച പ്രാദേശിക നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയുമായി സിപിഎം.കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ.പി. പ്രകാശൻ, കൂവേരി ലോക്കല്‍ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്ത് എന്നിവർക്കെതിരെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.
പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും ഷൈജുവിനെ ലോക്കല്‍ കമ്മിറ്റി അംഗത്വത്തില്‍ നിന്നും സി.പി.എം പുറത്താക്കി.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജയിംസ് മാത്യു എന്നിവരെ വിമർശിച്ച് പ്രകാശൻ നേരത്തെ ഫേസ്ബുക്കില്‍ കമന്റുകള്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി കടുപ്പിച്ചത്.
തളിപ്പറമ്പിലും പയ്യന്നൂരും സ്ഥാനാർഥി നിർണയത്തില്‍ സംസ്ഥാന കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചതായി നേരത്തെ പുറത്തുവന്ന പാർട്ടിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടില്‍ സമ്മതിച്ചിരുന്നു.എന്നാല്‍, ഇതിന്റെ പേരില്‍ പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങള്‍ പരസ്യമാക്കുന്നതും ഉയർന്നുവരുന്ന വിമത സ്വരങ്ങളും പ്രസ്ഥാനത്തിന്റെ പൊതുമതിപ്പ് കുറച്ചെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍.
സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവരുന്ന ഭാരവാഹികള്‍ക്കും പ്രവർത്തകർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലേക്ക് കടക്കാനാണ് പാർട്ടി തീരുമാനം. ഇതിന്റെ ആദ്യപടിയായാണ് കണ്ണൂരിലെ ഈ അച്ചടക്ക നടപടി.

















