കോണ്‍ഗ്രസിനുള്ളിലെ തർക്കം മുതലെടുക്കാൻ ‘കെ.സി. വേണുഗോപാല്‍ അനുകൂല’ ബോർഡ് സ്ഥാപിച്ച സംഭവത്തില്‍ വൻ ട്വിസ്റ്റ്. വാടാനപ്പള്ളി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ‘കെ.സി നയിക്കട്ടെ’ എന്ന ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് സി.പി.എം പ്രവർത്തകനാണെന്ന് തെളിഞ്ഞു. സി.പി.എം പ്രവർത്തകൻ അരവശ്ശേരി മുഹമ്മദ് ബോർഡുമായി പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കള്ളക്കളി പൊളിഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് വാടാനപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കെ.സി. വേണുഗോപാലിന്റെ ചിത്രം പതിച്ച ബോർഡ് പ്രത്യക്ഷപ്പെട്ടത്. “കെ.സി നയിക്കട്ടെ” എന്നും താഴെ “സേവ് കോണ്‍ഗ്രസ്” എന്നും രേഖപ്പെടുത്തിയ ബോർഡ് കണ്ട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ആദ്യം അമ്പരന്നു. പാർട്ടിയില്‍ ഭിന്നതയുണ്ടാക്കാൻ ആരോ മനഃപൂർവം ചെയ്ത പണിയാണെന്ന സംശയത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകർ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.
Sപരിശോധനയില്‍, തലയില്‍ വലിയൊരു ഫ്ലക്സ് ബോർഡുമായി റോഡ് കുറുകെ കടന്നു വരുന്ന ഒരാളെ കണ്ടെത്തി. സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് അത് വാടാനപ്പള്ളിയിലെ സജീവ സി.പി.എം പ്രവർത്തകനായ അരവശ്ശേരി മുഹമ്മദാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ സി.പി.എമ്മിന്റെ ‘സേവ് കോണ്‍ഗ്രസ്’ തന്ത്രം പാളുകയായിരുന്നു.പിടിക്കപ്പെട്ട മുഹമ്മദ് വെറുമൊരു പ്രവർത്തകനല്ലെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മണലൂരിലെ ഇടതു സ്ഥാനാർഥി സി. രവീന്ദ്രനാഥിനായി സ്വന്തം കാറില്‍ ചിത്രം പതിപ്പിച്ച് പ്രചാരണം നടത്തിയ വ്യക്തിയാണിത്. ഇദ്ദേഹത്തിന്റെ ഭാര്യ സി.പി.എം വാടാനപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗവും പട്ടലങ്ങാടി ബ്ലോക്ക് മെമ്പറുമാണ്.

















