ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് കഞ്ചാവുമായി റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങിയ ലഹരികടത്ത് സംഘത്തെ അതേ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ പൊലീസ് സംഘം സാഹസികമായി പിടികൂടി. എറണാകുളം നോർത്ത്, കളമശേരി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാവിലെ 6.45 ഓടെയായിരുന്നു നാടകീയ സംഭവങ്ങള്‍. കഞ്ചാവ് കടത്തിയ ഒഡീഷ സ്വദേശികളും കഞ്ചാവ് വാങ്ങാൻ സ്റ്റേഷൻ പരിസരത്ത് കാറില്‍ കാത്തുനിന്ന ഇടുക്കി സ്വദേശികളും അറസ്റ്റിലായി. 8.194 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
ഇടുക്കി വെള്ളത്തൂവല്‍ കൂമ്പൻപാറ നെല്ലിക്കാപ്പറമ്പില്‍ അപ്പു ഓമനക്കുട്ടൻ (26), കഞ്ഞിക്കുഴി പകുതിപ്പാലം കീരന്തോട് അലാംപിള്ളിത്തറയില്‍ എ.എ അനു (35), ഒഡീഷ സിങ്കപുരം സ്വദേശി ജഗനാഥ് നായക്ക് (26), ഒഡീഷ ഗോബാരലുണ്ടി സ്വദേശി ജിതിൻ നായക്ക് (23) എന്നിവരെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് ‘ചെയ്സിംഗ്’.
തൃശൂർ മുതല്‍ ഇടപ്പള്ളി വരെ
ഹൗറ-എറണാകുളം അന്ത്യോദയാ എക്സ്‌പ്രസില്‍ ഒഡീഷയില്‍ നിന്ന് കൊച്ചിയിലേക്ക് കഞ്ചാവ് കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. 4 മണിക്കൂർ വൈകിയോടിയ ട്രെയിനില്‍ പുലർച്ചെ 5.30ന് തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് എട്ടംഗ എളമക്കര പൊലീസ് സംഘം മഫ്തിയില്‍ കയറിയത്. പ്രതികള്‍ സഞ്ചരിച്ച മധ്യഭാഗത്തെ കോച്ചില്‍ ഇവർ നിലയുറപ്പിച്ചു.
രാവിലെ 6.45ന് സ്റ്റോപ്പില്ലാത്ത ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ വേഗം കുറച്ചു കടന്നുപോകുന്നതിനിടെ ജഗനാഥ് നായിക്കും ജിതിൻ നായിക്കും.
കഞ്ചാവടങ്ങിയ ബാഗുകളുമായി ഒന്നാംനമ്പർ പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങി. ഇതോടെ പൊലീസ് സംഘം ജീവൻ തൃണവത്ഗണിച്ച് പിന്നാലെ ചാടിയിറങ്ങി പിന്തുടർന്നു. ഇരുവരും സ്റ്റേഷന് സമീപം ഇടറോഡില്‍ ആള്‍ട്ടോ കാറില്‍ കാത്തിരുന്ന അപ്പുവിനും അനുവിനും സമീപമെത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാലു പേരെയും അറസ്റ്റ് ചെയ്തത്.
അപ്പുവും അനുവും ഇടുക്കി ജില്ലയില്‍ കഞ്ചാവ് വിതരണം നടത്തുന്നവരാണ്. നിരവധി കേസുകളില്‍ പ്രതിയാണ് അപ്പു. തൊഴിലാളികളെന്ന വ്യാജേന പോണേക്കരയില്‍ താമസിക്കുന്ന ജഗനാഥും ജിതിനും സ്ഥിരമായി ഒഡീഷയില്‍ നിന്ന് കഞ്ചാവ് കടത്തുന്നവരാണ്. എസ്.എച്ച്. ഒ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ എം. മനോജ്, ആദർശ്, അഫ്സല്‍, സീനിയർ സി.പി.ഒമാരായ എം.എ. ബ്രൂണോ, ഗിരീഷ്, രാജേഷ്, സി.പി.ഒമാരായ സുരേഷ്, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

















