ബിജെപി ഒരിക്കല്‍ കേരളത്തില്‍ ഭരണത്തില്‍ വരുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ബിജെപി ഭരിക്കുന്ന കാലം അടുത്തുവരികയാണ്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 30 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് അനില്‍ ആന്റണി പറഞ്ഞു.കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് താൻ ഈ കാര്യം പറയുന്നതെന്നും അനില്‍ വ്യക്തമാക്കി.
ഇടത് വലത് മുന്നണികള്‍ കേരളത്തില്‍ കപട മത്സരമാണ് നടത്തുന്നത്. ക്രൈസ്‌തവ വിഭാഗത്തിന്റെ വോട്ടും ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്നും അനില്‍ ആന്റണി പറഞ്ഞു. തിരുവനന്തപുരം മുതല്‍ കാസർകോട് വരെ എല്‍ഡിഎഫും യുഡിഎഫും വിവാദങ്ങളുണ്ടാക്കാനും വിസ്‌മയത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍ വികസനത്തെക്കുറിച്ച് സംസാരിക്കുന്നത് ബിജെപി മാത്രമാണ്. കേരളത്തില്‍ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ബിജെപി വളർന്നുകൊണ്ടിരിക്കുകയാണ്.
2006ല്‍ വെറും അഞ്ച് ശതമാനം വോട്ട് ഷെയർ ഉണ്ടായിരുന്ന പാർട്ടി, കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ 20 ശതമാനത്തോളം വോട്ട് ബിജെപിക്ക് കിട്ടി. ആദ്യമായൊരു എംപിയെയും ലഭിച്ചു. ക്രൈസ്‌തവരും മറ്റ് സമുദായങ്ങളും ബിജെപിക്ക് വോട്ട് ചെയ്യും. ഇത്തവണ മത്സരിക്കാത്തത് സ്വന്തം തീരുമാനമല്ല. ഇതെല്ലാം പാർട്ടിയാണ് തീരുമാനിക്കേണ്ടത് എന്നതും അനില്‍ ആന്റണി പറഞ്ഞു.
അതേസമയം 2023ലാണ് അനില്‍ ആന്‍റണി ബിജെപിയുടെ ദേശീയ വക്താവായത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ് പ്രഖ്യാപനം നടത്തിയത്. നിലവില്‍ പാര്‍ട്ടി ദേശീയ സെക്രട്ടറിയാണ് അനില്‍ ആന്‍റണി. കെപിസിസിയുടെ ഐടി-സോഷ്യല്‍ മീഡിയ മേധാവി സ്ഥാനത്തുനിന്ന് രാജിവച്ചാണ് അനില്‍ ബിജെപിയില്‍ ചേര്‍ന്നത്.

















