കെ.പി.സി.സിയുടെ ഉടമസ്ഥതയിലുള്ള നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടില്‍ ബി.ജെ.പി സംഘടിപ്പിച്ച പരിപാടി വിവാദമാകുന്നു.ബി.ജെ.പി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ദ്വിദിന ചിന്തൻശിബിരത്തിനായാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹാള്‍ വാടകയ്ക്ക് അനുവദിച്ചത്.
ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷയും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ പരിപാടി ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി അധ്യക്ഷൻ ചെയർമാനായുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് സ്വകാര്യ ചടങ്ങുകള്‍ക്കായി ഹാള്‍ വാടകയ്ക്ക് നല്‍കാറുണ്ടെങ്കിലും, മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പരിപാടികള്‍ക്ക് വേദി അനുവദിക്കുന്ന പതിവില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
രമേശ് ചെന്നിത്തല കെ.പി.സി.സി അധ്യക്ഷനായിരുന്ന കാലത്താണ് ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മാണം പൂർത്തിയായത്. പിന്നീട് കെ. സുധാകരൻ അധ്യക്ഷനായിരുന്ന കാലഘട്ടത്തിലാണ് സ്ഥാപനത്തിന്റെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതകള്‍ തീർത്തത്.

















