കർണാടകയിലെ ശിവമോഗയിലെ ഉറഗദൂരില്‍ പത്താം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു. എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കുള്ള തയാറെടുപ്പിനായി ഒരുക്കിയ രാത്രികാലത്തുള്ള പ്രത്യേക ക്ലാസിനെത്തിയ വിദ്യാർഥിയാണ് മർദനത്തിനിരയായി മരിച്ചത്.സുലെബൈലു ഗവണ്‍മെന്റ് ഹൈസ്കൂളിന് സമീപമാണ് സംഭവം.
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ആണ്‍കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂള്‍ പരിസരത്ത് നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. അഞ്ച് മുതല്‍ ആറ് വരെയുള്ള ആണ്‍കുട്ടികള്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തെ തുടർന്ന് വിദ്യാർഥി കുഴഞ്ഞുവീണു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.
പ്രതികളില്‍ ചിലർ അതേ സ്കൂളിലെ പൂർവ വിദ്യാർഥികളാണെന്നും പിന്നീട് പഠനം ഉപേക്ഷിച്ചവരാണെന്നുമാണ് കണ്ടെത്തല്‍. സ്ഥിതി നിയന്ത്രണവിധേയമാണെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാൻ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
അതേസമയം, ശിവമോഗ എംഎല്‍എ എസ്‌എൻ ചന്നബസപ്പ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകളാണ് ഇതിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. മറ്റൊരാള്‍ക്കെതിരായ ആക്രമണത്തില്‍ ഇടപെടാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി ആക്രമിക്കപ്പെട്ടതെന്നും ഉറഗദൂരിലെ സംഘർഷത്തെക്കുറിച്ച് മുമ്ബ് പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“രാത്രി 9.30 വരെ സ്പെഷ്യല്‍ ക്ലാസ് നടന്നു. ക്ലാസ് കഴിഞ്ഞതിനു ശേഷമാണ് ആക്രമണം നടന്നത്. ഞാൻ വിദ്യാർഥികളോട് സംസാരിച്ചു, വഴക്കുകളും ആക്രമണങ്ങളും ആദ്യമായല്ല സംഭവിക്കുന്നത് എന്ന് അവർ പറഞ്ഞു.” എംഎല്‍എ പറഞ്ഞു.
ഈ ആക്രമണങ്ങള്‍ ഉള്‍പ്പെടെ സമീപ ഗ്രാമങ്ങളില്‍ സംഭവങ്ങളിലും പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും പൊലീസിന്റെ പ്രതികരണം അപര്യാപ്തമാണെന്ന് എംഎല്‍എ പറഞ്ഞു.

















