ബിസിനസ് തകർച്ചയെത്തുടർന്ന് കർണാടക മാണ്ഡ്യയിലെ ഒരു വ്യാപാരി തന്റെ ഭാര്യയെയും മകനെയും തന്റെ വീട്ടില്‍ കൊലപ്പെടുത്തിയ ശേഷം വ്യാപാരസ്ഥാപനത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു.സ്ത്രീകള്‍ക്ക് സർക്കാർ കെ എസ് ആർ ടി സി(KSRTC) ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന കർണാടക സർക്കാരിന്റെ ശക്തി പദ്ധതി (Shakti Scheme) യാണ് തന്റെ ബിസിനസിനെ തകർത്തത് എന്നാരോപിക്കുന്ന ഒരു ആത്മഹത്യാക്കുറിപ്പ് അദ്ദേഹത്തിന്റേതായി കണ്ടെടുത്തിട്ടുണ്ട്.
ജൂണ്‍ 9 ചൊവ്വാഴ്ച രാവിലെ 5.45 മണിക്കും 6 മണിക്കും ഇടയില്‍ ഇയാളുടെ വാടകവീട്ടിലാണ് സംഭവമെന്ന്മാണ്ഡ്യ ജില്ലാ പൊലീസ് സൂപ്രണ്ട് ശോഭാ റാണി അറിയിച്ചു. മാണ്ഡ്യയില്‍ തുണിക്കട നടത്തിവന്നിരുന്ന 65-കാരനായ പ്രഭാകർ, ഭാര്യ ജ്യോതി (55), മകൻ സന്തോഷ് (30) എന്നിവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാനുള്ള സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും എന്നാല്‍ തന്റെ ബിസിനസ് മോശമായി തുടങ്ങിയതിനാല്‍ അതിന് കഴിയാതെ പോയി എന്നും വീട്ടില്‍ നിന്ന് കണ്ടെത്തിയ കുറിപ്പില്‍ അദ്ദേഹം രേഖപ്പെടുത്തിയതായി പറയുന്നു.
സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതിയെ കുറ്റപ്പെടുത്തിയാണ് പ്രഭാകറിന്റെ മരണക്കുറിപ്പ്.സൗജന്യ യാത്ര നിലവില്‍ വന്നതോടെ സ്ത്രീകള്‍ മാണ്ഡ്യപോലെയുള്ള ചെറു നഗരങ്ങള്‍ ഉപേക്ഷിച്ച് മൈസൂർ പോലെയുള്ള വലിയ നഗരങ്ങളില്‍ നിന്ന് നേരിട്ട് വസ്ത്രങ്ങള്‍ വാങ്ങാൻ തുടങ്ങി. ജില്ലാ ആസ്ഥാനമായ മാണ്ട്യയില്‍ നിന്ന് ഏതാണ്ട് 40 കിലോമീറ്റർ അകലെയുള്ള മൈസൂരിലേക്ക് ഒരു മണിക്കൂർ അകലമേയുള്ളു.
അതോടെ തന്റെ ബിസിനസിന് വലിയ നഷ്ടമുണ്ടായെന്നാണ് കുറിപ്പില്‍ പറയുന്നത് ന്നത്. ഇതോടെ വീടിനായി എടുത്ത വായ്പയുടെ തവണ അടയ്ക്കാൻ സാധിച്ചിരുന്നില്ല. കൂടാതെ മൈക്രോഫിനാൻസ് കമ്പനികളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും മറ്റു വായ്പകളും എടുത്തിരുന്നതായും പറയുന്നു.
വായ്പ കൊടുത്തവരുടെ മാനസിക പീഡനം സഹിക്കാനാകാതെയാണ് പ്രഭാകർ ഈ ദാരുണമായ നടപടിയിലേക്ക് കടന്നതാണെന്ന് പൊലീസ് പറഞ്ഞു.രണ്ട് മക്കളാണ് പ്രഭാകറിനും ജ്യോതിക്കും. ഒരു സോഫ്റ്റ്‌വെയർ കമ്പനിയില്‍ ജോലി ചെയ്യുന്ന മകള്‍ ബെംഗളൂരുവിലാണ് താമസം. ഭാര്യ, മകൻ, മരുമകള്‍ മേഘന എന്നിവരോടൊപ്പം മാണ്ട്യയിലെ ഒരു വാടകവീട്ടിലായിരുന്നു പ്രഭാകർ താമസം. മകന്റെ വിവാഹം ഈ വർഷം ഏപ്രിലിലായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ പ്രഭാകർ ഒരു മുണ്ട് ഉപയോഗിച്ച് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. അതിനുശേഷം മുറിയിലേക്കെത്തിയ മകനെയും അതേ രീതിയില്‍ കൊലപ്പെടുത്തി. പിന്നീട് തന്റെ വസ്ത്രക്കടയിലേക്ക് പോയ പ്രഭാകർ അവിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മരുമകള്‍ മേഘന സ്വന്തം മുറിയില്‍ ഗാഢനിദ്രയിലായിരുന്നതിനാല്‍ കൊലപാതകങ്ങളെക്കുറിച്ച് ഒന്നും അറിയാതെ രക്ഷപ്പെട്ടു. സന്തോഷിന്റെ വിവാഹം വെറും ഒരു മാസം മുമ്പാണ് നടന്നതെന്നും പൊലീസ് പറഞ്ഞു.
മാണ്ഡ്യ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.പ്രാഥമിക പരിശോധനയില്‍ രണ്ടു കൊലപാതകങ്ങളും കഴുത്തുഞെരിച്ചാണ് നടത്തിയതെന്ന് തോന്നുന്നുവെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.കർണാടകയിലെ സ്ഥിരതാമസക്കാരായ സ്ത്രീകള്‍ക്കും ട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്കും അവരുടെ ഉന്നമനത്തിനായി സൗജന്യ യാത്ര അനുവദിക്കുന്ന ക്ഷേമ പദ്ധതിയായ ശക്തി പദ്ധതി 2023 ജൂണ്‍ 11-നാണ് ആരംഭിച്ചത്.
സ്ത്രീകളുടെ യാത്രാചെലവ് കുറച്ചു കൊണ്ട് വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യ സേവനങ്ങള്‍ എന്നിവയിലെത്താനുള്ള സൗകര്യം വർധിപ്പിക്കുക അങ്ങനെ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമായി കോണ്‍ഗ്രസ് സർക്കാർ പറയുന്നത്.
കർണാടകത്തിലേതിനു സമാനമായി കേരളത്തിലെ കെ എസ് ആർ ടി സിയിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ആരംഭിക്കും. കേരളത്തിലെ കോണ്‍ഗ്രസ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ജൂണ്‍ 15 ന് തുടങ്ങുന്ന പ്രിയദർശിനി പദ്ധതിയില്‍ 800 കോടി രൂപയാണ് പ്രതിവർഷ നഷ്ടമായി കണക്കാക്കുന്നത്.

















