റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് മൂന്നാം നിരയില്‍ ഇരിപ്പിടം നല്‍കിയതിനെതിരെ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. പ്രതിപക്ഷ നേതാവിനെ മനഃപൂർവം തരംതാഴ്ത്താനുള്ള നീക്കമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുർജേവാല ആരോപിച്ചു.പ്രോട്ടോക്കോള്‍ അനുസരിച്ച് ക്യാബിനറ്റ് മന്ത്രിമാർക്കൊപ്പം മുൻനിരയില്‍ ഇരിക്കേണ്ട പ്രതിപക്ഷ നേതാവിനെ പിന്നിലേക്ക് മാറ്റിയത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
2018-ലും സമാനമായ രീതിയില്‍ രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം പിൻനിരയിലേക്ക് മാറ്റിയിരുന്നു. ഇത്തവണ പ്രമുഖർക്കായി മുൻനിരയില്‍ നിരവധി സീറ്റുകള്‍ ഒഴിച്ചിട്ടിട്ടും പ്രതിപക്ഷ നേതാവിനെ അവഗണിച്ചത് എന്തിനാണെന്നും കോണ്‍ഗ്രസ് നേതൃത്വം ചോദിച്ചു. മൂന്നാം നിരയില്‍ ഇരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പാർട്ടി പ്രതിഷേധം അറിയിച്ചത്.
രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷം കർത്തവ്യപഥില്‍ പ്രൗഢഗംഭീരമായി നടന്നു. ‘വന്ദേമാതരത്തിന്റെ 150-ാം വർഷം’ പ്രമേയമാക്കിയുള്ള പരേഡില്‍ ഇന്ത്യയുടെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന കാഴ്ചകളാണ് അരങ്ങേറിയത്.യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണ്‍ ഡെർ ലെയ്ൻ, യൂറോപ്യൻ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരായിരുന്നു ഇത്തവണത്തെ മുഖ്യാതിഥികള്‍. ഡിജിറ്റല്‍ സാക്ഷരതയും കൊച്ചി വാട്ടർ മെട്രോയും അവതരിപ്പിച്ച കേരളത്തിന്റെ നിശ്ചലദൃശ്യം പരേഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥികള്‍ക്ക് വിശദീകരിച്ചു നല്‍കി.
വ്യോമസേനയുടെ ‘സിന്ദൂർ ഫോർമേഷൻ’ ഫ്ലൈ പാസ്റ്റും കരസേനയുടെ വെറ്ററിനറി വിഭാഗത്തിന്റെ പരേഡും കാണികളെ ആവേശത്തിലാഴ്ത്തി. തമിഴ്നാടിന്റെ ജെല്ലിക്കെട്ട് പ്ലോട്ടും കാണികളുടെ പ്രത്യേക കൈയടി നേടി.ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. രാഷ്ട്രപതി ദ്രൗപദി മുർമു സല്യൂട്ട് സ്വീകരിച്ചതോടെ പരേഡ് സമാപിച്ചു.

















